മഴ കനക്കുന്നു: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എന്‍ഡിആര്‍എഫ് സംഘമെത്തി; ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

മഴ കനക്കുന്നു: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എന്‍ഡിആര്‍എഫ് സംഘമെത്തി; ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയുടെ ശക്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദുരന്ത സാധ്യതയുള്ള മേഖലകളുടെ പട്ടിക തയാറാക്കി പൊലീസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നദികളില്‍ എക്കല്‍ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴയുടെ ശക്തി കൂടുന്നതിനാല്‍ ക്യാമ്പുകള്‍ വേണ്ട ഇടങ്ങളില്‍ അവ എത്രയും പെട്ടെന്ന് സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍ദേശിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യതാ മേഖലകള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെയും രാത്രി 10.30 മുതല്‍ അര്‍ധ രാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

പ്രകൃതി ക്ഷോഭമുണ്ടായാല്‍ നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന മലപ്പുറം നിലമ്പൂരിലെത്തിയിട്ടുണ്ട്. 18 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് എത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷക്കെടുത്തി മൂലം മലയോര മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ കാലവര്‍ഷം കനക്കുന്നതിന് മുമ്പേ ദുരന്ത നിവാരണ സേന എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.