വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; യുഎഇ വിട്ട് പ്രതി മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം

 വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; യുഎഇ വിട്ട് പ്രതി മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി പൊലീസിന്റെ അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്റര്‍പോള്‍ വഴി നടന്‍ കടക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്ക് വിവരം കൈമാറും.

പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകുമെന്നും ഇനി ദുബായില്‍ തുടരുന്നത് നിയമ വിരുദ്ധമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഈ സാഹചര്യത്തില്‍ നടനെ യുഎഇ പൊലീസ് പിടികൂടി നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.

അതേസമയം കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാര്‍ ഇല്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ ദുബായില്‍ തന്നെ തുടരാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിനായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെങ്കിലും ഹൈക്കോടതി ഇത് മാറ്റി വച്ചിരുന്നു.

സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.