മുനിയറകള്‍'- കേരളത്തിന്റെ ആദിമ ചരിത്രാവശേഷിപ്പ് !

മുനിയറകള്‍'- കേരളത്തിന്റെ ആദിമ ചരിത്രാവശേഷിപ്പ് !

കേരളത്തിന് ചരിത്രാതീത കാലം എന്നൊന്നില്ലെന്ന വാദം അടുത്തകാലം വരെ പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ മറ്റേതൊരു പ്രദേശത്തെയും പോലെ കേരളത്തിലും ചരിത്രാതീതകാലത്തും ജനവാസമുണ്ടായിരുന്നുവെന്നതിന് തെളിവാണ് കേരളത്തില്‍ ്അങ്ങോളമിങ്ങോളം കണ്ടെത്തിയ മുനിയറകള്‍. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ മുനിയറകള്‍ കണ്ടെത്തിയത് മറയൂരിലാണ്. ഇവ പഴയ ബൗദ്ധ പാരമ്പര്യത്തിന്റെ അവശേഷിപ്പാണെന്നതു മുതല്‍ ഗോത്ര പ്രമുഖരുടെ ഓര്‍മ്മക്കല്ലറകളാണെന്ന വാദം വരെ നിലനില്‍ക്കുന്നുണ്ട്.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുനിയറകള്‍ ഇന്ന് സംരക്ഷണമില്ലതെ നശിക്കുകയാണ്. മറയൂരില്‍ 1350ലേറെ മുനിയറകള്‍ ഉണ്ടെന്നാണ് പുരാവസ്തു വകുപ്പിന്റെ കണക്ക്. എന്നാല്‍ ഇന്ന് ഇതില്‍ പകുതിയിലേറെ നശിച്ചു കഴിഞ്ഞു. ഇപ്പോള്‍ 625 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. മുനികള്‍ താമസിച്ചിരുന്ന സ്ഥലമായിട്ടാണ് പണ്ടുള്ളവര്‍ മുനിയറയെ കണ്ടിരുന്നത്. 1975 ല്‍ ചരിത്ര ഗവേഷകര്‍ ഈ വാദം ശരിയല്ലെന്ന് കണ്ടെത്തി. മഹാശിലായുഗ കാലത്തെ ഗോത്രതലവന്മാരെ സംസ്‌കരിച്ചിരുന്ന സ്ഥമാണ് മുനിയറകളെന്ന് പുരാവസ്തു വകുപ്പ് അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഈ മുനിയറകളൊന്നും മൃതദേഹങ്ങള്‍ നേരിട്ട് സംസ്‌കരിച്ച സ്ഥലങ്ങളല്ല. സംസ്‌കാരം കഴിഞ്ഞ ശേഷം അവശിഷ്ടങ്ങള്‍ കൊണ്ടു വന്ന് സൂക്ഷിച്ചിരുന്ന രണ്ടാം ഘട്ട സ്മൃതി കുടീരങ്ങളാണ് ഇവ. പഴുതറ, പാണ്ട്യന്‍ പേര് എന്നീ പേരുകളിലും മുനിയറ അറിയപ്പെടുന്നു. ബിസി ആയിരത്തിനും എഡി അഞ്ചൂറിനും ഇടയിലുള്ള നിര്‍മ്മിതികളാണ് ഇവയെന്നാണ് ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

അക്കാലത്തെ നിര്‍മ്മിതികളുടെ രീതി, ഇതേ കാലത്ത് മറ്റ് രാജ്യങ്ങളിലുണ്ടാക്കപ്പെട്ട നിര്‍മ്മിതികളുടെ രീതികളുമായുള്ള സാമ്യം എന്നിവയൊക്കെ താരതമ്യം ചെയ്ത് പഠിച്ചതിന് ശേഷമാണ് ചരിത്ര ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്. അഞ്ച് കല്ലുകള്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ പരന്ന കൂടക്കല്ലിനെ നാല് പാറകള്‍ കൊണ്ട് താങ്ങി നിര്‍ത്തുന്ന നിലയിലാണ് ഇതിന്റെ നിര്‍മ്മാണ രീതി.

ചില മുറിയറകളില്‍ താങ്ങി നിര്‍ത്തിയ കല്ലുകള്‍ക്കിടയിലൂടെ അകത്തേക്ക് പ്രവേശിക്കാം. വളരെ ഇടുങ്ങിയ ഒരു കുഴി പോലുള്ള സംവിധാനമാണ് ഇത്തരം മുനിയറകളുടെ ഉള്‍വശം. പലതിലും ഒരാള്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റില്ല. അപൂര്‍വ്വം ചില മുനിയറകളില്‍ നിന്നും ചില പാത്രങ്ങളുടെ കഷ്ണങ്ങളും ചില സ്ഥലങ്ങളില്‍ നിന്ന് ചില പ്രത്യേക തരം കല്ലുകളും കല്ലുമാലകളും കണ്ടെത്തിയിരുന്നു.

മുനിയറകളുടെ സംരക്ഷണത്തിന് മറയൂര്‍ ഗ്രാമപഞ്ചായത്ത് പല നീക്കങ്ങളും തുടങ്ങിയിരുന്നു. മുനിയറയ്ക്ക് ചുറ്റും കമ്പിവേലി പണിത് സംരക്ഷിക്കുകയായിരുന്നു ഇവയിലൊന്ന്. എന്നാല്‍ വേലി സ്ഥാപിച്ചെങ്കിലും പിന്നീട് ഇവ സംരക്ഷിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. ഇന്ന് പല സ്ഥലങ്ങളിലും ഇത്തരത്തില്‍ സ്ഥാപിച്ച കമ്പിവേലികള്‍ തകര്‍ക്കപ്പെട്ടു. മുനിയറകള്‍ ഉള്ള സ്ഥലങ്ങളെല്ലാം ഇന്ന് റവന്യൂ വകുപ്പിന്റെ കൈവശമാണ്.

വനം വകുപ്പിന്റെ കൈവശം പതിനഞ്ച് മുനിയറകളാണ് അവശേഷിക്കുന്നത്. ഇവ സംരക്ഷിച്ച് ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള മുനിയറകള്‍ ഇന്നും സംരക്ഷിണമില്ലാതെ നാശത്തിന്റെ വക്കിലാണ്. നാശോന്മുഖമായ മുനിയറകളെ സംരക്ഷിച്ച് കേരളത്തിന്റെ ചരിത്രാതീത കാലത്തെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.