ക്രൈസ്തവ വിരുദ്ധ ശക്തികള്‍ക്ക് താക്കീതായി കോടഞ്ചേരിയിലെ വിശ്വാസ സംരക്ഷണ റാലി; മഴയെ അവഗണിച്ച് അണിചേര്‍ന്നത് ആയിരങ്ങള്‍

ക്രൈസ്തവ വിരുദ്ധ ശക്തികള്‍ക്ക് താക്കീതായി കോടഞ്ചേരിയിലെ വിശ്വാസ സംരക്ഷണ റാലി; മഴയെ അവഗണിച്ച് അണിചേര്‍ന്നത് ആയിരങ്ങള്‍

കോഴിക്കോട്: ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വനവുമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ റാലി. കോഴിക്കോട് കോടഞ്ചേരിയില്‍ നടന്ന സമ്മേളനം മതതീവ്രവാദത്തിനും ക്രൈസ്തവ വിരുദ്ധതയ്ക്കുമെതിരായ മുന്നറിയിപ്പായി മാറി. മഴയെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികളാണ് റാലിയില്‍ അണിനിരന്നത്.

താമരശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വിശ്വാസ സംരക്ഷണ റാലി. താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് മാര്‍ റെമിജിയോസ് പറഞ്ഞു. നാം രാജ്യത്തിന് നല്‍കുന്ന വലിയ സംഭാവനകളെ ബഹുമാനിക്കണമെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നുവെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

സമുദായം ഒരുമിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ മുന്നറിയിപ്പ് നല്‍കി. ക്രൈസ്തവരെ വിഡ്ഡികളാക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉചിത മറുപടി നല്‍കും. ക്രിസ്ത്യന്‍ വോട്ടുകള്‍ എല്ലാകാലത്തും കിട്ടുമെന്ന് കരുതുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയാല്‍ നല്ലതാണെന്നും ചാക്കോ കാളംപറമ്പില്‍ പറഞ്ഞു.

ഇടതു വലതു മുന്നണികളുടെ മത തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കല്‍, നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണെന്ന് യോഗത്തില്‍ പ്രസംഗിച്ച അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവര്‍ മാറണമെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ ക്രൈസ്തവ-ഹൈന്ദവ സമുദായങ്ങള്‍ക്കെതിരേ പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ വലിയ മാധ്യമശ്രദ്ധ വിശ്വാസ സംരക്ഷണറാലിക്ക് ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.