കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം

ന്യൂഡല്‍ഹി: കോവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിതരണം ചെയ്യും. കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും.

പദ്ധതിക്ക് അര്‍ഹരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് മടക്കി നല്‍കും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ലഭിക്കും.

കഴിഞ്ഞ വര്‍ഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പിഎം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കോവിഡ് ബാധിച്ച് മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക.

കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവയും ലഭ്യമാക്കും. കൂടാതെ വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും. പലിശ പി.എം കെയേഴ്സില്‍ നിന്നും അടയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.