ആര് അണിയും പുഷ്പ കിരീടം?.. തൃക്കാക്കരയില്‍ വിധിയെഴുത്ത് തുടങ്ങി; പോളിങ് വൈകുന്നേരം അറ് വരെ, ആകെ 1,96,805 വോട്ടര്‍മാര്‍

ആര് അണിയും പുഷ്പ കിരീടം?.. തൃക്കാക്കരയില്‍ വിധിയെഴുത്ത് തുടങ്ങി; പോളിങ് വൈകുന്നേരം അറ് വരെ,  ആകെ 1,96,805 വോട്ടര്‍മാര്‍

കൊച്ചി: ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ അപ്പാടെ തമ്പടിച്ച് പൊരിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ തൃക്കാക്കരയില്‍ ജനങ്ങളുടെ വിധിയെഴുത്ത് തുടങ്ങി. രാവിലെ ഏഴിന് തന്നെ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറിന് സമാപിക്കും. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതുക.

239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. ഇവിടെ സുരക്ഷയ്ക്കുള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും വനിതകളാണ്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്ട്രോങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.

എല്‍ഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമായതോടെയാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പാവേശം ചൂട് പിടിക്കുന്നത്. മറുവശത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുവ നേതാക്കളും എകെ ആന്റണിയും വരെ തൃക്കാക്കരയിലേക്ക് എത്തി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും പിസി ജോര്‍ജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസുമെല്ലാം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളായി.

യുഡിഎഫ് എംഎല്‍എ പി.ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എ.എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.