സര്‍ക്കാര്‍ ജീവനക്കാര്‍ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധം: ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധം: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി. കേരള സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. സിഎസ്‌ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളില്‍ സര്‍ക്കാര്‍ ജീവനക്കാർ ഭാരവാഹികളാവുന്നതിനെതിരെ തലയോലപ്പറമ്പ് സ്വദേശി കെ.ജെ ഫിലിപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഉത്തരവ്.

മത, സാമുദായിക മേഖലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മത്സരിക്കാന്‍ വിലക്കില്ല പക്ഷെ ജയിച്ചാല്‍ പദവികളൊന്നും വഹിക്കാനാകില്ലെന്നത് ചട്ടപ്രകാരമുള്ള തടസമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളസര്‍ക്കാര്‍ 2014ല്‍ ചട്ടം ഭേദഗതി വരുത്തിയാണ് 67 എ പെരുമാറ്റചട്ടം നിലവില്‍ വന്നത്. ഇതുപ്രകാരം മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണ്.

കേരളത്തിലെ ചട്ടം ഭരണഘടനയുടെ 25, 26, 30 അനുഛേദങ്ങള്‍ പ്രകാരം വ്യക്തികള്‍ക്കും മത സ്ഥാപനങ്ങള്‍ക്കുമുള്ള അവകാശങ്ങളുടെ നിഷേധമാണെന്ന എതിര്‍വാദം ഹൈക്കോടതി തള്ളി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതാണ് ഭരണഘടനയുടെ 25-ാം വകുപ്പ്.

സ്ഥാപനങ്ങള്‍ തുടങ്ങാനും പരിപാലിക്കാനും മതസ്ഥാപനങ്ങള്‍ക്കുള്ള അവകാശം സംരക്ഷിക്കുന്നതാണ് 26-ാം അനുഛേദം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം സംരക്ഷിക്കുന്നതാണ് 30-ാം അനുഛേദം. എന്നാല്‍ ചട്ടം 67 എ പ്രകാരമുള്ള വിലക്ക് ഇവയെ ബാധിക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.