ഫ്‌ളാറ്റിലെത്തി സരിത്തിനെ കൂട്ടിക്കൊണ്ടു പോയത് വിജിലന്‍സ്; തന്റെ ജീവന് ഭീഷണിയെന്ന് സ്വപ്ന കോടതിയില്‍

ഫ്‌ളാറ്റിലെത്തി സരിത്തിനെ കൂട്ടിക്കൊണ്ടു പോയത് വിജിലന്‍സ്; തന്റെ ജീവന് ഭീഷണിയെന്ന് സ്വപ്ന കോടതിയില്‍

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ഫ്‌ളാറ്റിലെത്തി കാറില്‍ കൊണ്ടു പോയത് വിജിലന്‍സാണെന്ന് വ്യക്തമായി. വിജിലന്‍സ് പാലക്കാട് യൂണിറ്റാണ് സരിതയുടെ ഫ്‌ളാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനായിട്ടാണ് കൊണ്ടുപോയതെന്നാണ് വിവരം.

വിജിലന്‍സ് ആണെങ്കില്‍ എന്തുകൊണ്ട് നോട്ടീസ് നല്‍കിയില്ലയെന്നാണ് സ്വപ്ന ചോദിച്ചു. അതേസമയം നോട്ടീസ് നല്‍കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന. എന്നാല്‍ ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നും ലൈഫ് മിഷന്‍ കേസാണെങ്കില്‍ വിജിലന്‍സ് ആദ്യം കൊണ്ടു പോകേണ്ടത് ശിവശങ്കറിനെയാണെന്നും സ്വപ്ന വ്യക്തമാക്കി.

തന്റെ ഫ്‌ളാറ്റില്‍ നിന്നും സരിത്തിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ന് രാവിലെയാണ് സ്വപ്ന വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ.ഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ താന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും അവര്‍ പറഞ്ഞിരുന്നു.

സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ളാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

ഇതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. കോടതി ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടിക്കും. ജില്ലാ കോടതിയില്‍ തന്നെയാണ് ഇന്നലെ സ്വപ്ന രഹസ്യമൊഴി നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.