അമേരിക്കയില്‍ സ്‌കൂളിന് നേരെ വീണ്ടും ആക്രമണ ശ്രമം; സ്‌കൂളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവച്ച് കൊന്നു

അമേരിക്കയില്‍ സ്‌കൂളിന് നേരെ വീണ്ടും ആക്രമണ ശ്രമം; സ്‌കൂളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവച്ച് കൊന്നു

മിഷിഗണ്‍: ടെക്‌സാസിലെ ഉവാള്‍ഡെ സ്‌കൂളിലെ കൂട്ട വെടിവയ്പ്പിന്റെ മുറിവുകള്‍ ഉണങ്ങും മുന്‍പ് അമേരിക്കയില്‍ സ്‌കൂള്‍ മുറ്റത്ത് വീണ്ടും തോക്ക് ആക്രമണം. അലബാമ എലിമെന്ററി സ്‌കൂളിന് പുറത്ത് സ്‌കൂള്‍ ഓഫീസറുമായി വാക്ക് തര്‍ക്കം നടത്തിയ ആളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. സ്‌കൂളിലേക്ക് ഇയാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നത് സ്‌കൂള്‍ ഓഫീസര്‍ തടഞ്ഞതാണ് വാക്കേറ്റത്തിനും തുടര്‍ന്ന് പൊലീസ് വെടിവയ്പ്പിലും കലാശിച്ചത്.

ഇന്നലെ രാവിലെ സ്‌കൂള്‍ തുറന്ന സമയത്തായിരുന്നു സംഭവം. സ്‌കൂളിലേക്ക് ഇയാള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. ഇതു കണ്ട സ്‌കൂള്‍ റിസോഴ്‌സ് ഓഫീസര്‍ ഇയാളെ തടഞ്ഞു. ഓഫീസറുടെ കൈയ്യിലുണ്ടായിരുന്ന തോക്ക് കൈക്കലാക്കാന്‍ അക്രമി ശ്രമം നടത്തിയതോടെ ഓഫീസര്‍ പൊലീസിന്റെ സഹായം തേടി. ഉടന്‍ തന്നെ പൊലീസ് എത്തി ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് എറ്റോവ കൗണ്ടി ഷെരീഫ് ജോനാഥന്‍ ഹോര്‍ട്ടണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിടിവലിയില്‍ പരിക്കേറ്റ റിസോഴ്സ് ഓഫീസറെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ മുപ്പതിലേറെ കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു. വേനല്‍ക്കാല അവധി ആയിരുന്നെങ്കിലും പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സാക്ഷരതാ ക്യാമ്പ് നടക്കുകയായിരുന്നു. കുട്ടികള്‍ക്കാര്‍ക്കും പരിക്കില്ലെന്ന് ഗാഡ്സ്ഡന്‍ സിറ്റി സ്‌കൂള്‍ സൂപ്രണ്ട് ടോണി റെഡി പറഞ്ഞു. സംഭവത്തെക്കുറിച്ച് അലബാമ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.