ലിസ്ട്രാ നിവാസികളുടെ ജൂപ്പിറ്റര്‍ ദേവനായിരുന്ന വിശുദ്ധ ബാര്‍ണബാസ്

ലിസ്ട്രാ നിവാസികളുടെ  ജൂപ്പിറ്റര്‍ ദേവനായിരുന്ന വിശുദ്ധ ബാര്‍ണബാസ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 11

സൈപ്രസില്‍ ജനിച്ച ബാര്‍ണബാസ് ലെവി ഗോത്രത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. യേശുവിന്റെ മരണ ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു.

പിന്നീട് അദേഹം തനിക്കുള്ളതെല്ലാം വിറ്റ് ആ പണം മുഴുവന്‍ അപ്പസ്‌തോലന്‍മാരെ ഏല്‍പിച്ചു. പുതുതായി വിശ്വാസത്തിലേക്ക് വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൗഹൃദത്തിലായി.

ആദ്യകാല മത പീഡകനായിരുന്ന സാവൂള്‍ എന്ന പൗലോസിനെ മറ്റുള്ള അപ്പസ്‌തോലന്മാര്‍ വിശ്വസിക്കാതിരുന്ന അവസരത്തില്‍ വിശുദ്ധ ബാര്‍ണബാസാണ് മാനസാന്തരപ്പെട്ട വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്‌തോലന്‍മാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. യേശുവിനു വേണ്ടി സാക്ഷ്യം വഹിക്കുവാനുള്ള വിശുദ്ധ പൗലോസിന്റെ കഴിവിനെ ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു വിശുദ്ധ ബാര്‍ണബാസ്.

വിശുദ്ധ ബാര്‍ണബാസായിരുന്നു പൗലോസിനെ ടാര്‍സുസില്‍ നിന്നും സുവിശേഷ പ്രഘോഷണത്തിനായി അന്ത്യോക്യയിലേക്ക് കൊണ്ട് വന്നത്. ക്രിസ്തുവിനു ശേഷം ഏതാണ്ട് 45-48 കാലയളവില്‍ ഇരുവരുമൊരുമിച്ചാണ് ആദ്യ സുവിശേഷ പ്രഘോഷണ യാത്ര നടത്തിയത്.

ബാര്‍ണബാസായിരുന്നു ആ യാത്രയുടെ നായകന്‍ എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകളും മാന്യതയും ആകര്‍ഷകത്വമുള്ളതായിരുന്നു. അതിനാല്‍ തന്നെ ലിസ്ട്രായിലെ നിവാസികള്‍ അദ്ദേഹത്തെ അവരുടെ ജൂപ്പിറ്റര്‍ ദേവനായാണ് കരുതിയിരുന്നത്.

ജെറുസലേം യോഗത്തില്‍ അദ്ദേഹം വിശുദ്ധ പൗലോസിനൊപ്പം സന്നിഹിതനായിരുന്നു. അവര്‍ രണ്ട് പേരും തങ്ങളുടെ രണ്ടാമത്തെ സുവിശേഷ പ്രചാരണ യാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് അവര്‍ക്കിടയില്‍ മര്‍ക്കോസിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്.

അതേ തുടര്‍ന്ന് രണ്ടുപേരും വിവിധ സ്ഥലങ്ങളിലേക്ക് പോയി. ബാര്‍ണബാസ് മര്‍ക്കോസിനേയും കൂട്ടികൊണ്ട് സൈപ്രസിലേക്കാണ് പോയത്. അവിടെ സ്വന്തം നാട്ടുകാരോട് സുവിശേഷം പ്രസംഗിച്ചു. അവിടെ വച്ചാണ് വിശുദ്ധ ബാര്‍ണബാസ് രക്തസാക്ഷിത്വം വരിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബ്രിട്ടനിലെ ഹെറെബാള്‍ഡ്

2. ട്രെവിസോയിലെ പരീസിയൂസ്

3. ഫെലിക്‌സും ഫോര്‍ത്തുനാത്തൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.