വിയന്ന: കണ്ണിലെ റെറ്റിന നോക്കി ഹൃദയാഘാത സാധ്യത പ്രവചിക്കാന്‍ കഴിയുന്ന പഠന റിപ്പോര്‍ട്ടുമായി ഗവേഷണ വിദ്യാര്‍ഥി. റെറ്റിനയിലെ രക്തക്കുഴലുകള്‍ പ്രത്യേക മനദണ്ഡങ്ങള്‍ പ്രകാരം പഠന വിധേയമാക്കുമ്പോള്‍ ആ വ്യക്തിയില്‍ ഹൃദയാഘാത സാധ്യത അഞ്ചു വര്‍ഷം വരെ മുന്നില്‍ കണ്ട് പ്രവചിക്കാനാകുമെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ അഷര്‍ ആന്‍ഡ് റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പിഎച്ച്ഡി വിദ്യാര്‍ത്ഥി അന വില്ലപ്ലാന വെലാസ്‌കോ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. വിയന്നയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ ജനറ്റിക്സ് വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.
യുകെ ബയോബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം ആളുകളുടെ ആരോഗ്യ, ജീവിതരീതി റിക്കാര്‍ഡുകള്‍ ആധാരമാക്കിയായിരുന്നു പഠനം. ഓരോ വ്യക്തികളുടെ പ്രായം, ലിംഗഭേദം, ജീവിതശൈലി രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്സ്, പുകവലി, മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ പഠനവിധേയമാക്കി. ഹൃദയാഘാതം അനുഭവപ്പെട്ട സമയങ്ങളില്‍ കണ്ണില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ പ്രത്യേകമായി പരിശോധിച്ചു. കണ്ണിലെ റെറ്റിനയിലുണ്ടായ മാറ്റങ്ങള്‍ ആധാരമാക്കിയാണ് ഹൃദയാഘാത സാധ്യത വെലാസ്‌കോ കണ്ടെത്തിയത്.
ഹൃദയാഘാത സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്നതോടെ രോഗിക്ക് മുന്‍ കരുതലുകള്‍ സ്വീകരിക്കാനും മുന്‍കൂര്‍ ചികിത്സ ആരംഭിക്കാനും സാധിക്കുമെന്ന് വെലാസ്‌കോ പറഞ്ഞു. ലിംഗ വ്യത്യാസ അടിസ്ഥാനത്തില്‍ രോഗ നിര്‍ണയ സാധ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അതു കൃത്യതയോടെ കണ്ടെത്തുന്നതിനാണ് ഇനിയുള്ള ശ്രമമെന്നും വെലാസ്‌കോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26