തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീൽ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയർത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജലീലിന് അന്വേഷണ ഏജൻസികൾ ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജലീൽ ചോദ്യം ചെയ്യലിന് വിധേയനായിട്ടുള്ളത് ചട്ടലംഘനക്കേസിൽ അല്ല. ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ്. ഖുറാൻ കടത്തുന്നത് നിയമലംഘനമാണോ എന്നാണ് കോടിയേരി ബാലകൃഷ്ണൻ ചോദിക്കുന്നത്.
ഈ പ്രശ്നത്തെ വർഗീവത്കരിക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഖുറാൻ വിതരണം ചെയ്യുന്നതിൽ ആർക്കും പരാതിയില്ല. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയർത്തിക്കാണിക്കുകയാണ്. ഇങ്ങനെ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്.
വിശുദ്ധ ഗ്രന്ഥത്തെയും മതത്തെയും ഉൾപ്പെടുത്തി സ്വർണക്കടത്തിനെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും ഖുറാൻ ഇവിടെ ഒരു വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈന്തപ്പഴത്തെയും സിപിഎം വർഗീയ നേട്ടമാക്കുമോ എന്നാണ് തങ്ങൾ ഇപ്പോൾ നോക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി സ്വർണം കടത്തിയോ എന്നാണ് സിപിഎം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. വിശുദ്ധ ഗ്രന്ഥത്തെ കള്ളകടത്തിന് മറയാക്കുന്നത് വിശ്വാസികൾ അംഗീകരിച്ചുകൊണ്ടുക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ഖുറാൻ വിതരണം ചെയ്യണമായിരുന്നെങ്കിൽ വഖഫ് ബോർഡിൽ എൽപ്പിക്കാമായിരുന്നല്ലോ. ഇതിനായി വഖഫിന്റെ വാഹനങ്ങൾ ഉപയോഗിക്കാമായിരുന്നല്ലോ?. എന്തിനാണ് ഒളിച്ചുകടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
വർഗീയ രാഷ്ട്രീയം സിപിഎമ്മിന് തിരിച്ചടിയാകും. സിപിഎമ്മിന്റെ അണികൾ ഇതിനെ പിന്തുണയ്ക്കുമെന്നാണോ പാർട്ടിയുടെ ധാരണ. ക്രിമിനൽ കേസുകളെ മതവുമായി ബന്ധപ്പെടുത്തി സിപിഎം വർഗീയവത്കരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26