ചെന്നൈ: ജീവിതത്തില്‍ കടുത്ത വിഷാദത്തിലേക്ക് പോയ ഘട്ടത്തില്‍ ക്രിസ്തു മതം സ്വീകരിച്ചെന്നും അത് തനിക്ക് വലിയ ആശ്വാസം നല്‍കിയെന്നും തെന്നിന്ത്യന്‍ നായിക മോഹിനി. വിഷാദ ഘട്ടത്തില്‍ ഏഴ് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഒരു പ്രമുഖ തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇരുപത്തിമൂന്നാം വയസിസില്‍ ഇന്ത്യക്കാരനായ അമേരിക്കന്‍ വ്യവസായി ഭരതിനെ വിവാഹം കഴിച്ച മോഹിനി സിനിമാ അഭിനയം വിട്ട് യു.എസിലേക്ക് താമസം മാറ്റുകയായിരുന്നു.
ഗസല്‍, പഞ്ചാബി ഹൗസ്, നാടോടി, പരിണയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഹാലക്ഷ്മി ശ്രീനിവാസന്‍ എന്ന മോഹിനി. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും മോഹിനി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 'ഈറമാന റോജാവേ' എന്ന തമിഴ് ചിത്രത്തിലുടെ നായികയായി രംഗത്ത് വന്ന മോഹിനി എട്ട് വര്‍ഷത്തിനുളളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനോടുണ്ടായിരുന്ന കടുത്ത ആരാധനയെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. റഹ്‌മാനെ കല്യാണം കഴിക്കണം എന്നുവരെ ആലോചിച്ചിരുന്നു. റഹ്‌മാന്റെ പേരു പറഞ്ഞ് തന്നെ പലരും കളിയാക്കാറുണ്ടായിരുന്നു. ആദ്യമായി എ.ആര്‍ റഹ്‌മാനെ നേരില്‍ കണ്ട അനുഭവവും മോഹിനി പങ്കു വച്ചു.
'റഹ്‌മാന്‍ ദിലീപായി തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. എങ്കില്‍ അദേഹത്തെ ഇഷ്ടമാണെന്ന് എന്റെ വീട്ടില്‍ പറായാമായിരുന്നു എന്നു വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. വലിയ വഴക്കുകളൊന്നുമില്ലാതെ അവര്‍ സമ്മതിച്ചേനേ. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസവുമില്ല.
എ.ആര്‍ റഹ്‌മാനെ ജീവിതത്തില്‍ ഒരു തവണയേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദേഹത്തിന്റെ മലേഷ്യയിലെ സംഗീത പരിപാടിക്ക് ഞാനായിരുന്നു ആങ്കര്‍. അന്ന് ആദ്യമായി റഹ്‌മാനെ നേരില്‍ കണ്ടു.
പരിപാടി കഴിഞ്ഞ് ഫ്‌ലൈറ്റില്‍ വച്ച് അദേഹം എന്നോട് ഹലോ പറഞ്ഞു. ഫ്‌ലൈറ്റില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിട്ടും എന്നോട് മാത്രമാണ് അദേഹം ഹലോ പറഞ്ഞത്. അപ്പോള്‍ ഫ്‌ലൈറ്റിലുള്ള ബാക്കിയുള്ളവര്‍ക്ക് എന്നോട് അസൂയ തോന്നിയിരുന്നു'- മോഹിനി അഭിമുഖത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.