ലൂസിയാന: ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ഡെമോക്രാറ്റായ ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് കടുത്ത ക്രിമിനല്‍ ശിക്ഷകള്‍ ചുമത്തുന്ന നിയമനിര്‍മാണത്തില്‍ ഒപ്പുവച്ചു. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ പിഴ ചുമത്തുന്ന നിയമത്തിലാണ് ഒപ്പുവച്ചത്. ട്രിഗര്‍ നിയമം എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമം സംസ്ഥാനത്ത് ഉടന്‍ പ്രാബല്യത്തിലാകും.
ആരോഗ്യ കാരണങ്ങളാലുള്ള ഗര്‍ഭഛിദ്രത്തിന് നിയമത്തില്‍ ഇളവുണ്ട്. മറ്റൊരു സാഹചര്യത്തിനും നിയമം ഇളവ് നല്‍കുന്നില്ല. ഇതോടെ ഗര്‍ഭഛിദ്രം നടത്തേണ്ടവര്‍ ലൂസിയാനയില്‍ നിന്ന് 966 കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്തുള്ള സംസ്ഥാനങ്ങളിലെ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വരും.
''ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള എന്റെ നിലപാട് അചഞ്ചലമാണ്. ഞാന്‍ പ്രോ ലൈഫ് ആണ്, അതില്‍ നിന്ന് ഒരിക്കലും മറിയിട്ടില്ല.'' ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ലൂസിയാനയുടെ പുതിയ നിയമനിര്‍മാണത്തെ വൈറ്റ് ഹൗസ് വിമര്‍ശിച്ചു. 'അമേരിക്കന്‍ ജനതയുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരാണിതെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ലൂസിയാനയ്ക്ക് പുറമേ പല സംസ്ഥാനങ്ങളും ഇതിനൊടകം തന്നെ ഗര്‍ഭഛിദ്രത്തിനെതിരായ നിയമം പാസിക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 1973 ലെ റോയ് വേഴ്‌സസ് വേഡ് വിധി വരും ആഴ്ചകളില്‍ സുപ്രീ കോടതി റദ്ദാക്കിയാല്‍ രാജ്യത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കും. മറിച്ചായാല്‍ അതാത് സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമങ്ങളാകും നടപ്പിലാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26