സിഗരറ്റ് വലിക്കുന്ന ഒറാംഗുട്ടാന്‍; രൂക്ഷ വിമര്‍ശനവുമായി മൃഗസ്നേഹികള്‍

സിഗരറ്റ് വലിക്കുന്ന ഒറാംഗുട്ടാന്‍; രൂക്ഷ വിമര്‍ശനവുമായി മൃഗസ്നേഹികള്‍

മനുഷ്യന്റെ ദുശീലങ്ങള്‍ പലപ്പോഴും പ്രകൃതിയ്ക്കും പക്ഷിമൃഗാദികള്‍ക്കും ഭീഷണി ആവാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിയറ്റ്‌നാമീസ് മൃഗശാലയിലെ വംശനാശ ഭീഷണി നേരിടുന്ന ഒരു ഒറാംഗുട്ടാന്‍ പുകവലിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഹോ ചി മിന്‍ സിറ്റിയിലെ സൈഗോണ്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചാണ് സംഭവം പകര്‍ത്തിയത്. ഈ ഫൂട്ടേജ് ഇന്റര്‍നെറ്റില്‍ അധിവേഗം പ്രചരിക്കുകയും മൃഗസ്നേഹികള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയുമാണ്. വീഡിയോയില്‍ ഒരു ആണ്‍ ഒറാംഗുട്ടാന്‍ മനുഷ്യനെപ്പോലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റ് തിരുകി നിലത്തിരുന്ന് അത് ആഞ്ഞ് വലിക്കുന്നത് കാണാം. മാത്രവുമല്ല, രണ്ട് പ്രാവശ്യം സിഗരറ്റ് നീട്ടി വലിച്ച ശേഷം ഒറാംഗുട്ടാന്‍ അവിടെ ഉണ്ടായിരുന്ന കല്ലിന്റെ പുറത്ത് സിഗരറ്റ് കുറ്റി കുത്തി കെടുത്തുന്നതും കാണാം. തുടര്‍ന്ന് അത് ശരിയായി കെട്ടുവെന്ന് നോക്കി ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന ഈ ഒറാംഗുട്ടാന്‍ മലേഷ്യയിലെ ബോര്‍ണിയോയില്‍ നിന്നാണ് വന്നിട്ടുള്ളത്. മൃഗശാലയിലെ അധികാരികള്‍ പറയുന്നത് അവരുടെ സ്റ്റാഫല്ല അവന് സിഗരറ്റ് നല്‍കിയതെന്നാണ്. മറിച്ച് അവിടെ എത്തിയ ഒരു സന്ദര്‍ശകന്‍ അതിന്റെ കൂട്ടിലേക്ക് സിഗരറ്റ് എറിയുകയായിരുന്നു എന്നവര്‍ വെളിപ്പടുത്തി. എന്നാല്‍ ഒറാംഗുട്ടാന്‍ എങ്ങനെ ഇത് വലിച്ചുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. സിഗരറ്റ് വലിക്കുന്നതിന് എങ്ങനെയെന്ന് ആരും പറഞ്ഞ് കൊടുക്കാതെ തന്നെ അത് എങ്ങനെ കൃത്യമായി വലിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.


ആളുകള്‍ പലപ്പോഴും മൃഗങ്ങളുടെ കൂടുകളിലേക്ക് സാധനങ്ങള്‍ വലിച്ചെറിയുന്നു. ഈ സാധനങ്ങള്‍ ആളുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കുന്ന ഒറാംഗുട്ടാന്‍ അത് അതേപടി അനുകരിക്കുകയാണ് ചെയ്യുന്നതെന്ന് മൃഗശാലയുടെ വക്താവ് പറയുന്നു.

അതുപോലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ കഴിയാറില്ലെന്നും വക്താവ് തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ജീവനക്കാര്‍ എല്ലാ കൂടുകളും പരിശോധിച്ച് സിഗരറ്റ് പോലുള്ള അപകടകരമായ സാധങ്ങളില്ലെന്ന് ഉറപ്പ് വരുത്തി. മൃഗങ്ങളുടെ കൂടുകളിലേയ്ക്ക് ചപ്പു ചവറുകള്‍ വലിച്ചെറിയരുതെന്ന് ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും എല്ലായിടത്തും സ്ഥാപിച്ചു. എന്നിട്ടും ആളുകള്‍ ഇതിനെ അവഗണിച്ച് പല സാധനങ്ങളും കൂട്ടിലേക്ക് എറിയുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.