വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയത് ശരിയായില്ല; പിണറായിക്കെതിരെ സിപിഎമ്മില്‍ വിമര്‍ശനം

വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയത് ശരിയായില്ല; പിണറായിക്കെതിരെ സിപിഎമ്മില്‍ വിമര്‍ശനം

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മില്‍ വിമര്‍ശനം. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുറന്നടിച്ചു.

മുഖ്യമന്ത്രി എല്ലാം തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പി.എം ശ്രീയ്ക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. ഗവര്‍ണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പല നേതാക്കളും എതിര്‍ത്തു.

യോഗത്തില്‍ ഒരാള്‍ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. വിസി നിയമനത്തിലെ സമവായം പാര്‍ട്ടിയും അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നില്ല.

ഗവര്‍ണറുമായി സമവായത്തിന് മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാര്‍ട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോള്‍ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. അതേസമയം യോഗത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സര്‍ക്കാര്‍ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

വിസി നിയമനത്തിന് പിന്നാലെ ഗവര്‍ണര്‍ക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി, കേരള രജിസ്ട്രാറായിരുന്ന കെ.എസ് അനില്‍കുമാറിനെ സര്‍ക്കാര്‍ മാറ്റി. സസ്‌പെന്‍ഷനിലായിരുന്ന അനില്‍കുമാറിനെ തിരികെ നിയമിക്കാന്‍ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത സര്‍ക്കാര്‍ ഒടുവില്‍ സമവായത്തിന് വഴങ്ങി പിന്‍വാങ്ങുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.