ന്യൂഡല്‍ഹി: ട്വിറ്ററിന്  അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഐ.ടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയിട്ടും ചില പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചത്. ജൂണ്‍ ആറിനും ഒമ്പതിനും നല്‍കിയ നോട്ടീസുകള്‍ പ്രകാരം ട്വിറ്റര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് പരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി ട്വിറ്ററിന്റെ ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.
ഏത് പോസ്റ്റിനെതിരെ നടപടി എടുക്കാത്തത് കൊണ്ടാണ് ട്വിറ്ററിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമല്ല. അതേസമയം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക മാധ്യമങ്ങളും രാജ്യത്തെ ഐ.ടി ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും നോട്ടീസില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ നഷ്ടമായാല്‍ 2000 ലെ ഐ.ടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ട്വിറ്ററിന് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാകും.
ഐ.ടി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ നിയമ പരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി കേന്ദ്രം ട്വിറ്ററിന് കത്ത് നല്‍കിയിരുന്നു. ഐ.ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാ്യൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനായിരുന്നു അന്നത്തെ മുന്നറിയിപ്പ്. എന്നാല്‍ പിന്നീട് ട്വിറ്റര്‍ ഉദ്യോഗസ്ഥരെ നിയമിച്ച് നടപടിയില്‍ നിന്ന് ഒഴിവായി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.