കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികള്‍ ബൈബിള്‍ കത്തിച്ചു

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍  അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികള്‍ ബൈബിള്‍ കത്തിച്ചു

'ഏതെങ്കിലും പുരോഹിതന്‍ ഗ്രാമത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ മര്‍ദ്ദിക്കും. സംശയമുണ്ടെങ്കില്‍ വിളിച്ചു നോക്ക്. ഞങ്ങള്‍ കാണിച്ചു തരാം'- ഹിന്ദുത്വ വാദികളുടെ ആക്രോശം.

ചിത്രദുര്‍ഗ: കര്‍ണാടകയില്‍ വീണ്ടും ഹിന്ദുത്വ വാദികളുടെ അഴിഞാട്ടം. ചിത്രദുര്‍ഗയില്‍ അറുപത്തിരണ്ടു വയസുള്ള ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ ഹിന്ദുത്വവാദി സംഘം ബൈബിള്‍ അഗ്‌നിക്കിരയാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച ചിത്രദുര്‍ഗ ഹിരിയൂര്‍ താലൂക്കിലെ മല്ലേനു ഗ്രാമത്തില്‍ താമസിക്കുന്ന ഏകാന്തമ്മയുടെ വീട്ടിലാണ് അതിക്രമം അരങ്ങേറിയത്. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ബൈബിള്‍ അഗ്‌നിക്കിരയാക്കിയതിനു പുറമേ ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

സുഖമില്ലാത്തതിനെ തുടര്‍ന്ന് എകാന്തമ്മ ഹിരിയൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം അവര്‍ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവര്‍ വൈകിട്ട് ഏകാന്തമ്മയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി.

പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനൊരുങ്ങുമ്പോള്‍ കാവി ഷാള്‍ ധരിച്ച ഹിന്ദുത്വവാദി സംഘം എത്തി ബഹളമുണ്ടാക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നുവെന്ന് ചിത്രദുര്‍ഗ എസ്.പി പരശുരാമയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഭീഷണിപ്പെടുത്തലിന് ശേഷം ബൈബിള്‍ പിടിച്ചു വാങ്ങി വീടിനു മുന്നില്‍ വെച്ച് തന്നെ കത്തിക്കുകയായിരുന്നു.

'ഏതെങ്കിലും പുരോഹിതന്‍ ഗ്രാമത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ മര്‍ദ്ദിക്കും. സംശയമുണ്ടെങ്കില്‍ വിളിച്ചു നോക്ക്, ഞങ്ങള്‍ കാണിച്ചു തരാം' എന്ന് പറഞ്ഞു ഹിന്ദുത്വ വാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം.

ഇക്കഴിഞ്ഞ മെയ് ഒന്നിന് കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വ വാദികള്‍ ക്രൈസ്തവ ദേവാലയത്തിന്റെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.