വെറുമൊരു തുകല്‍ കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനിലേക്ക് വളര്‍ന്ന ഫാരിസ് അബൂബക്കര്‍; പിണറായിയുടെ ബിസിനസ് പങ്കാളിയെന്ന് പി.സി ജോര്‍ജ് വിശേഷിപ്പിച്ച വിവാദ വ്യവസായിയുടെ കഥ

വെറുമൊരു തുകല്‍ കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനിലേക്ക് വളര്‍ന്ന ഫാരിസ് അബൂബക്കര്‍; പിണറായിയുടെ ബിസിനസ് പങ്കാളിയെന്ന് പി.സി ജോര്‍ജ് വിശേഷിപ്പിച്ച വിവാദ വ്യവസായിയുടെ കഥ

കൊച്ചി: കൊയിലാണ്ടിക്കാരന്‍ മുണ്ടയില്‍ വീട്ടില്‍ അബൂബക്കര്‍ ഫാരിസ് എന്ന ഫാരിസ് അബൂബക്കര്‍ എങ്ങനെ നേരം ഇരുട്ടി വെളുത്തപ്പോള്‍ ശതകോടീശ്വരനായി? മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച വ്യവസായി എങ്ങനെ പിണറായി വിജയന്റെ അടുത്ത സുഹൃത്തായി. ഫാരിസിന്റെ ജീവിതവും വ്യവസായവും ഇന്നും മലയാളികള്‍ക്ക് നാടോടിക്കഥ പോലെയാണ്.

വിവാദ സോളാര്‍ കേസ് പ്രതിയുടെ വ്യാജ പീഡന പരാതിയില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോര്‍ജ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിലൂടെയാണ് ഫാരിസ് അബൂബക്കര്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.

ഫാരിസും പിണറായിയും തമ്മില്‍ വളരെയടുത്ത ബന്ധമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ പേരിലാണ് വിഎസും പിണറായിയും പാര്‍ട്ടി വേദികളില്‍ കൊമ്പുകോര്‍ത്തതും.

ബിരുദ പഠനത്തിനു ശേഷം ചെന്നൈയില്‍ ചെറിയ രീതിയില്‍ തുകല്‍ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന പിതാവിനെ സഹായിക്കാന്‍ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്പന്നനായി മാറി. ബന്ധുക്കള്‍ക്കു പോലും ഫാരിസിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയുടെ പിന്നിലെ രഹസ്യം അറിയില്ല.

സിംഗപ്പൂരില്‍ കിഡ്നി ഫൗണ്ടേഷന്റെ പേരില്‍ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം ഫാരിസിനെതിരേയുണ്ട്. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കേരളത്തില്‍ രണ്ട് പത്രങ്ങളുടെ മുതലാളിയായിരുന്ന ഫാരിസ് ഈ രണ്ടു സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അതില്‍ നിന്ന് കോടികള്‍ നേടിയാണ് സ്ഥലം കാലിയാക്കിയത്.

2007 ല്‍ കണ്ണൂരില്‍ നടന്ന നായനാര്‍ സ്മാരക ഫുട്‌ബോള്‍ മേളയ്ക്ക് 60 ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതോടെയാണ് ഫാരിസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് വിഎസ് പക്ഷം ഈ വിഷയം വളരെ ശക്തമായി പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചു. പ്രതിരോധത്തിലായ പിണറായി പക്ഷം പാര്‍ട്ടി ചാനലായ കൈരളി ടിവിയില്‍ ഫാരിസിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യിച്ചു.

പിണറായിയെ സംരക്ഷിക്കാനും ഫാരിസിനെ മഹത്വവല്‍ക്കാരിനുമായിരുന്നു ഈ അഭിമുഖം നല്‍കിയത്. അതിനു ശേഷം കേരളത്തില്‍ നിന്ന് പതിയെ ബിസിനസ് മേഖല ചെന്നൈയിലേക്കും അവിടെ നിന്ന് സിംഗപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളിലേക്കും മാറ്റി.

ഇപ്പോള്‍ പി.സി ജോര്‍ജിന്റെ ആരോപണത്തിലെ പ്രധാന ഭാഗം പിണറായിയുടെ അടിക്കടിയുള്ള അമേരിക്കന്‍ യാത്രയാണ്. ഫാരിസ് താമസിക്കുന്നത് അമേരിക്കയിലാണെന്നതും ആരോപണത്തിന് കൂടുതല്‍ ഗൗരവം പകരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.