മലയോര ജില്ലകളില്‍ കനത്ത മഴയും കാറ്റും; ഇടുക്കിയില്‍ മൂന്നു പേര്‍ മരിച്ചു, മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മലയോര ജില്ലകളില്‍ കനത്ത മഴയും കാറ്റും; ഇടുക്കിയില്‍ മൂന്നു പേര്‍ മരിച്ചു, മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ അടുത്ത രണ്ടു ദിവസത്തേക്ക് ഇപ്പോഴുള്ള കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലയോര ജില്ലകളില്‍ ചൊവ്വാഴ്ച്ച രാത്രിയും കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ മൂന്നു പേര്‍ മരിച്ചു. കനത്ത കാറ്റില്‍ മരം വീണുണ്ടായ അപകടത്തിലാണ് മൂന്നുപേരും മരിച്ചത്.

ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി, ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി, ജാര്‍ഖണ്ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്.

ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒന്‍പതാം തീയതി വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ല.

കനത്ത മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.