കണ്ണൂരിലെ ബോംബ് സ്‌ഫോടനം: നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷം

കണ്ണൂരിലെ ബോംബ് സ്‌ഫോടനം: നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്നത് സിപിഎം കേന്ദ്രത്തിലാണ്. സിപിഎമ്മിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ഇരിട്ടി ചാവശേരി മേഖല എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചപ്പോള്‍ സ്ഫോടനമുണ്ടാവുകയും രണ്ടു പേര്‍ മരണമടയുകയും ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്.

ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെ നിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ജാഗ്രതയോടെയുള്ള അന്വേഷണം പൊലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.