'ഒരു വാക്കും നിരോധിച്ചിട്ടില്ല'; 'അണ്‍പാര്‍ലമെന്ററി' വാക്കുകളെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കര്‍

'ഒരു വാക്കും നിരോധിച്ചിട്ടില്ല'; 'അണ്‍പാര്‍ലമെന്ററി' വാക്കുകളെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കര്‍

ന്യൂഡല്‍ഹി: 'അണ്‍പാര്‍ലമെന്ററി' വാക്കുകളെ ചൊല്ലി പ്രതിഷേധവും വിമര്‍ശനവും ശക്തമാകുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിലെ സംവാദങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വാക്കും ലോക്‌സഭയില്‍ നിരോധിച്ചിട്ടില്ല. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കുക മാത്രമാണ് ചെയ്തത്. വാക്കുവിലക്കില്‍ രാഷ്ട്രീയനേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഒരു വാക്കും സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. 1959 മുതല്‍ നടന്നുവരുന്ന നടപടിക്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ ഒരു സമാഹാരം മാത്രമായിരുന്നു പുറത്തുവിട്ട പട്ടിക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 'ഇത്തരത്തിലുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ഒരു പുസ്‌തകം നേരത്തെ പുറത്തിറക്കിയിരുന്നു. പേപ്പറുകള്‍ പാഴാകാതിരിക്കാന്‍ അത് ഇന്റര്‍നെറ്റില്‍ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല. നീക്കം ചെയ്‌ത വാക്കുകളുടെ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്' എന്ന് ബിര്‍ള പറഞ്ഞു.

പ്രതിപക്ഷക്കാര്‍ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ അടങ്ങുന്ന ഈ 1,100 പേജുള്ള നിഘണ്ടു വായിച്ചിട്ടുണ്ടോ? വായിച്ചിരുന്നെങ്കില്‍. തെറ്റിദ്ധാരണ പരത്തില്ലായിരുന്നു. എല്ലാവര്‍ഷവും വാക്കുകള്‍ ഒഴിവാക്കി ബുക്ക്ലെറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോള്‍ പേപ്പര്‍ പാഴാകുന്നത് ഒഴിവാക്കാന്‍ ഇത് ഓണ്‍ലൈനില്‍ ​പ്രസിദ്ധീകരിച്ചു. 1954, 1986, 1992, 1999, 2004, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ഇത് പുറത്തിറക്കിയിരുന്നു. 2010 മുതല്‍ വാര്‍ഷിക അടിസ്ഥാനത്തിൽ റിലീസ് ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.