കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ 5656 കോടിയുടെ കുറവ്; ഡിസംബര്‍ വരെ എടുക്കാവുന്നത് 17,936 കോടി

കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ 5656 കോടിയുടെ കുറവ്; ഡിസംബര്‍ വരെ എടുക്കാവുന്നത് 17,936 കോടി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. ഡിസംബര്‍വരെ 17,936 കോടിയുടെ കടമെടുക്കാനാണ് അനുമതി. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് അനുവദിച്ചതിനെക്കാള്‍ 5656 കോടി രൂപ കുറവാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. നേരത്തേ 5000 കോടി കടമെടുക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. അത് ഉള്‍പ്പടെയാണ് ഇപ്പോള്‍ പരിധി നിശ്ചയിച്ചത്.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നര ശതമാനം കണക്കാക്കിയാല്‍ കേരളത്തിന് 32,425 കോടി രൂപയാണ് കടമെടുക്കാവുന്നത്. എന്നാല്‍ ഇത്രയും അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. കിഫ്ബിയും ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റീസ് പെന്‍ഷന്‍ ലിമിറ്റഡും എടുത്ത വായ്പ സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്നും അത് കിഴിച്ചുള്ള തുകയേ കടമെടുക്കാന്‍ അനുവദിക്കൂ എന്നുമാണ് അറിയിച്ചത്. ഈ നിലപാടിനെ സംസ്ഥാനം അനുകൂലിച്ചില്ല.

കേന്ദ്രവുമായി മാസങ്ങളായി ചര്‍ച്ച നടക്കുകയായിരുന്നു. കിഫ്ബിക്കും ക്ഷേമ പെന്‍ഷനുമായി 14,000 കോടി കടമെടുത്തെന്നാണ് സി.എ.ജിയുടെ കണക്ക്. ഇത്രയും തുക നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനം. അതനുസരിച്ചു മാത്രം ഇത്തവണ 3578 കോടി കുറയ്ക്കും.

ജനുവരി മുതല്‍ മാര്‍ച്ചു വരെ ഇനി എത്ര കടമെടുക്കാമെന്ന് കേന്ദ്രം പിന്നീട് അറിയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.