എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍'എന്ന് ബോധപൂര്‍വ്വം ബ്രാന്‍ഡ് ചെയ്യുന്നു; വിമര്‍ശനവുമായി സിപിഐ

എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍'എന്ന് ബോധപൂര്‍വ്വം ബ്രാന്‍ഡ് ചെയ്യുന്നു; വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് വീണ്ടും സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിക്കും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഇത് മുന്‍ ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഇല്ലാത്തതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

പൊതു ചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ രംഗത്തെത്തിയത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ വരുമെന്നും സമ്മേളനത്തില്‍ വിലയിരുത്തി. പൊതു ചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു. പൊലീസിനെ ആഭ്യന്തര വകുപ്പ് നിലയ്ക്ക് നിര്‍ത്തണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല എന്നതാണ് പ്രധാന വിമര്‍ശനം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും സിപിഐയുടെ വകുപ്പുകള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായും കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇ.പി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.