ഔഗാഡൗഗു: ആഫ്രിക്കയുടെ പടിഞ്ഞാറന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ ക്രിസ്ത്യാനികള്‍ക്കുമേല്‍ മതപരമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഇസ്ലാമിസ്റ്റുകള്‍. രാജ്യത്തെ പല ഗ്രാമങ്ങളിലും കൊടിയ പീഡനങ്ങളാണ് ക്രിസ്യാനികള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്. പള്ളികളില്‍ ആരാധനാ ക്രമങ്ങളിലും പെരുമാറ്റ രീതികളിലും ഇസ്ലാമിസ്റ്റുകളുടെ കൈകടത്തലുകള്‍ മതസ്വാതന്ത്ര്യ നിഷേധത്തിന്റെ അങ്ങേയറ്റമായി.
അക്രമങ്ങളും പീഡകളും വര്‍ധിച്ചതോടെ പള്ളികള്‍ അടച്ചിടേണ്ട സ്ഥിതിയാണ് രാജ്യത്തെന്ന് ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാദ എന്‍ രൂപതയിലെ പതിനാറ് ഇടവകകളില്‍ അഞ്ച് ഇടവക പള്ളികള്‍ ഇതിനോടകം അടച്ചിടേണ്ടി വന്നു. തുറക്കാന്‍ സാധിക്കുന്നതിലാകട്ടെ മതമൗലിക വാദികളുടെ നിരന്ത്രര ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അഞ്ചു ശതമാനത്തില്‍ താഴെ പള്ളികളില്‍ മാത്രമേ ശുശ്രൂഷ ചെയ്യാന്‍ സാധിക്കുന്നുള്ളു. മറ്റ് പള്ളികളില്‍ സേവനങ്ങള്‍ പരിമിതപ്പെടുത്തി. പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ യാത്രാ മധ്യേ തീവ്രവാദികള്‍ തടയുന്നതും ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്നതും പതിവാണ്. പുരോഹിതരെയും ഇത്തരത്തില്‍ ഇവര്‍ തടഞ്ഞു നിര്‍ത്തുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്നു.
നിരവധി ക്രൈസ്തവരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പണം ആവശ്യപ്പെടുകയാണ് പ്രധാന ഉദ്ദേശം. ചിലരെ മോചിപ്പിക്കും. ചിലരെ തടവിലാക്കും. മറ്റുള്ളവരെ കൊല്ലപ്പെടുത്തും. മോഷണവും കവര്‍ച്ചയും ദൈനംദിന സംഭവമായി മാറിയിരിക്കുന്നു. ഇതെല്ലാം ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കുകയും പലരെയും ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിസ്റ്റുകളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണ് ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക്. പള്ളികളില്‍ സ്ത്രീകളും പുരുഷന്മാരും ഒരു ബഞ്ചിലിരുന്ന് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഇവര്‍ സമ്മതിക്കില്ല. സ്ത്രീയും പുരുഷനും വെവ്വേറെയാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മതതീവ്രവാദികള്‍ പള്ളികളില്‍ അതിക്രമിച്ച് കയറുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത് പതിവാണ്.
സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരു ബഞ്ചില്‍ കണ്ടാല്‍ അതിക്രൂരമായ പീഡനങ്ങളാകും അവര്‍ക്ക് ഏല്‍ക്കേണ്ടിവരിക. തടയാന്‍ ശ്രമമുണ്ടായാല്‍ പിന്നെ വ്യാപക അക്രമമാകും. പള്ളി അടിച്ചു തകര്‍ക്കുകയും വിശ്വാസികളെ മര്‍ദ്ദിക്കുകയും ചിലപ്പോള്‍ തോക്കിനിരയാക്കുകയും ചെയ്യും.
2015 മുതല്‍ രാജ്യത്തുണ്ടായ ഇസ്ലാമിസ്റ്റ് കലാപമാണ് ഈ അവസ്ഥയ്ക്ക് കാരണം. രാജ്യം ഇസ്ലാമിസ്റ്റുകള്‍ കൈയ്യടക്കിയതോടെ മറ്റ് മതങ്ങള്‍ക്ക് ആചാര സ്വാതന്ത്ര്യം നഷ്ടമായി. തെരുവുകളിലൊക്കെ ഇസ്ലാം മത പ്രഭാഷണങ്ങള്‍ക്കല്ലാതെ മറ്റ് മതാചാരങ്ങള്‍ക്കൊന്നും അനുവാദമില്ല. രാജ്യത്തിന്റെ 90 ശതമാനം മേഖലയിലും 'ഇസ്ലാമിക ഭീകരത' പിടിമുറുക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയുള്ള മത പരിവര്‍ത്തനവും രാജ്യത്ത് ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26