പാപികളുടെ മനസ് വായിക്കാന്‍ വരം ലഭിച്ച വിശുദ്ധ ജോണ്‍ മരിയ വിയാനി

പാപികളുടെ മനസ് വായിക്കാന്‍ വരം ലഭിച്ച വിശുദ്ധ ജോണ്‍ മരിയ വിയാനി


അനുദിന വിശുദ്ധര്‍ - ജൂലൈ 04

ബുദ്ധി കുറവാണ് എന്ന കാരണം പറഞ്ഞ് പല തവണ പൗരോഹിത്യ പദവിയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയും അവസാനം ദൈവ നിയോഗത്താല്‍ തിരുപ്പട്ടം ലഭിക്കുകയും ചെയ്ത വിനയാന്വിതനായ ഫ്രഞ്ച് വൈദികനാണ് ജോണ്‍ മരിയ വിയാനി. പിന്നീട് ഈ വൈദികന്‍ ദൈവിക ജ്ഞാനത്തിന്റെ നിറകുടമായി മാറി.

പ്രഭുക്കന്മാരും മെത്രാന്മാരും പണ്ഡിതരുമെല്ലാം അദ്ദേഹത്തിന്റെ ഉപദേശം തേടിയെത്തി. തന്നെ സമീപിച്ചവര്‍ക്കെല്ലാം യേശുവിന്റെ സാന്ത്വനം പകര്‍ന്നു കൊടുത്ത അദ്ദേഹം ജീവിതകാലത്തു തന്നെ വിശുദ്ധനായി പരിഗണിക്കപ്പെട്ടിരുന്നു. കത്തോലിക്കാ സഭ വിശുദ്ധ ജോണ്‍ മരിയ വിയാനിയെ ഇടവക വൈദികരുടെ മധ്യസ്ഥനായി വണങ്ങുന്നു.

ഫ്രാന്‍സിലെ ചെറു ഗ്രാമമായ ഡാര്‍ഡില്ലായിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ 1786 ലായിരുന്നു ജോണ്‍ മരിയ വിയാനിയുടെ ജനനം. മാത്യു വിയാനിയായിരുന്നു പിതാവ്. അമ്മയുടെ പേര് മരിയ. ഇരുപത് വയസു വരെ ഔപചാരികമായ പഠനത്തിനൊന്നും ജോണ്‍ മുതിര്‍ന്നില്ല. ഇരുപതാം വയസില്‍ ആബെ ബയ്ലിയുടെ സ്‌കൂളില്‍ ചേര്‍ന്നു. എന്നാല്‍ ലത്തീന്‍ പഠനം അദ്ദേഹത്തിന് വളരെ ദുസഹമായിരുന്നു.

നെപ്പോളിയന്റെ നിര്‍ബന്ധിത സൈനിക സേവന കാലത്ത് പട്ടാളത്തില്‍ ചേരേണ്ടി വന്നു. അവിടെ നിന്ന് അനാരോഗ്യം മൂലം ഒളിച്ചു പോന്ന ജോണ്‍ ഒരു വര്‍ഷം നോവെയില്‍ കുട്ടികളെ പഠിപ്പിച്ചു. 1810 ല്‍ തന്റെ കുടുംബാവകാശം സഹോദരന്‍ ഫ്രാന്‍സിസിനു നല്‍കി. ജോണിനു പകരം സൈനിക സേവനത്തിന് പോകുവാന്‍ ഫ്രാന്‍സിസ് തയാറായി.

ആബെ ബെയ്ലിയുടെ സ്‌കൂളില്‍ കുറെനാള്‍ കൂടി പഠിച്ച ശേഷം 1813 ല്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയിലെ ജോണിന്റെ പഠന നിലവാരം വളരെ മോശമായിരുന്നു. ഇക്കാര്യം അധികൃതര്‍ രൂപതാധികൃതരെ അറിയിച്ചു. ഒപ്പം ജോണിന്റെ സ്വഭാവ വൈശിഷ്ട്യത്തെക്കുറിച്ചും അവര്‍ അറിയിച്ചു.

ലിയോണ്‍സ് രൂപതയില്‍ അന്ന് മെത്രാന്‍ ഉണ്ടായിരുന്നില്ല. വികാരി ജനറാള്‍ മോണ്‍. കര്‍ബനായിരുന്നു ഭരണം. വികാരി ജനറാള്‍ ചോദിച്ചു: ''ശെമ്മാശന് ഭക്തിപൂര്‍വ്വം കൊന്ത ചൊല്ലാനറിയുമോ?'' റെക്ടര്‍ പറഞ്ഞു: ''സെമിനാരിക്കാരില്‍ ഏറ്റവും ഭക്തനാണ് ജോണ്‍.'' അക്കാരണം കൊണ്ടുതന്നെ ജോണിനു പട്ടം നല്കാന്‍ ജനറാളച്ചന്‍ തീരുമാനിച്ചു. 1815 ഓഗസ്റ്റ് 13ന് ജോണ്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു.

ഫാ.ജോണിനെ ഒറ്റയ്ക്ക് ഒരു ഇടവക ഏല്‍പിക്കാന്‍ അധികൃതര്‍ക്ക് ധൈര്യം വന്നില്ല. തന്മൂലം ഫാ. ബെയ്ലി എന്ന വൈദികനോടൊപ്പം പഠനം തുടരാനും ശുശ്രൂഷ നടത്താനുമായി നിയോഗിച്ചു. എക്കള്ളി എന്ന ഗ്രാമത്തിലായിരുന്നു ഈ നിയോഗം. രണ്ടു വര്‍ഷം കഴിഞ്ഞ് ഫാ. ബെയ്ലി മരിച്ചപ്പോള്‍ വിയാനിക്ക് ആര്‍സ് എന്ന ഇടവക ലഭിച്ചു.

ഡാന്‍സും മദ്യവും മേളവുമായിരുന്നു ആര്‍സിന്റെ അക്കാലത്തെ ജീവിത ശൈലി. കുമ്പസാരമോ കുര്‍ബാനയോ ഒന്നും അവര്‍ക്കുണ്ടായിരുന്നില്ല. താപസ ജീവിതമാണ് വിയാനിയച്ചന്‍ അവിടെ നയിച്ചത്. കിടക്കാന്‍ പരുക്കന്‍ കട്ടില്‍. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവും.

സാവകാശം ആര്‍സ് ഫ്രാന്‍സിലെ അനുതാപ കേന്ദ്രമായി. 20 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ ആര്‍സിലെത്തി കുമ്പസാരിച്ചു. തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില്‍ 18 മണിക്കൂറും ഫാ. ജോണ്‍ മരിയ വിയാനി കുമ്പസാരക്കൂട്ടിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ടവര്‍ സന്മാര്‍ഗ ശാസ്ത്രം പഠിക്കാത്ത കപട ഭക്തനാണ് വിയാനിയച്ചനെന്ന് മെത്രാന്റെ പക്കല്‍ പരാതിപ്പെട്ടു. മെത്രാന്‍ അന്വേഷണം നടത്തിയെങ്കിലും പരാതികള്‍ ശരിയല്ലെന്നു കണ്ടു.

പഠനത്തില്‍ സമര്‍ത്ഥനല്ലായിരുന്നു വിയാനിയച്ചനെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും ഹൃദ്യവും ആഴമുള്ളതുമായിരുന്നു. വിയാനിയച്ചന്റെ വാക്കുകള്‍ ഈശോയുടേതായിരുന്നുവെന്നാണ് അക്കാലത്തെ പ്രശസ്ത ഫ്രഞ്ച് പ്രസംഗകനായ ലകോദറര്‍ ഡയര്‍ എഴുതിയത്.

രോഗശാന്തി വരം, കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്നവന്റെ മനസ് വായിക്കാനുള്ള വരം എന്നിവ നല്‍കി ഫാ.ജോണിനെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. പാപികളുടെ മനസ് വായിക്കുവാനുള്ള വരമാണ് അച്ചനെ വിശ്വ പ്രസിദ്ധനാക്കിയത്. അച്ചന്റെ പക്കല്‍ കുമ്പസാരിക്കുവാന്‍ പതിനായിരങ്ങളെത്തി.

1859 ഓഗസ്റ്റ് 14 ന് ആര്‍സില്‍ വച്ച് വിയാനിയച്ചന്‍ മരണമടഞ്ഞു. വിശുദ്ധ പിയൂസ് പത്താമന്‍ മാര്‍പാപ്പയാണ് ജോണ്‍ മരിയ വിയാനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. പിയൂസ് പതിനൊന്നാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അരിസ്റ്റാര്‍ക്കൂസ്

2. ടാര്‍സൂസിലെ എലെവത്തേരിയൂസ്

3.വെറോണാ ബിഷപ്പായിരുന്ന അഗാബിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.