'ജനാധിപത്യം മരിച്ചു, രാജ്യത്ത് നടക്കുന്നത് ഏകാധിപത്യം'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ജനാധിപത്യം മരിച്ചു, രാജ്യത്ത് നടക്കുന്നത് ഏകാധിപത്യം'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഏകാധിപത്യത്തിന് കീഴിലാണെന്നും ജനാധിപത്യം മരിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി എന്ത് ചെയ്താലും അതില്‍ ഭയക്കുന്നില്ല. രാജ്യത്തേയും ജനാധിപത്യത്തേയും സാഹോദര്യത്തേയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം താന്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദമില്ല. പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല, ഞങ്ങളെ ലോകസഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പുറത്താക്കുന്നു. നമ്മുടെ രാജ്യം ഏകാധിപത്യത്തിന് കീഴിലാണ്. ജനാധിപത്യം മരിച്ചു' രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാധിപക്യത്തിന്റെ മരണത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 70 വര്‍ഷത്തെ ജനാധിപത്യം വെറും എട്ട് കൊല്ലം കൊണ്ട് അവസാനിച്ചെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമം തുടങ്ങിയ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഇതു തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ അവരുടെ അഭിപ്രായം പറയാന്‍ അനുവദിക്കാത്തതിന്റെ പിന്നിലെ ആശയമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇത് സര്‍ക്കാരിന്റെ ഏക അജണ്ടയാണ്. 4-5 ആളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളും ഇന്ന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിയന്ത്രണത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.