വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക്

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക്

ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും
അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു

ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും പകരുന്ന മാര്‍ഗ്ഗദര്‍ശി... ജീവിതത്തില്‍ നേടിയതും സ്വന്തമെന്നു കരുതി സൂക്ഷിച്ചതൊക്കെയും ഒരു അമ്മയുടെ കണ്ണുനീരിനു മുമ്പില്‍ അടിയറവെച്ച് വിസ്മയങ്ങളുടെ പ്രണയലഹരിയില്‍നിന്ന് കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശമായ് ഭിന്നശേഷിക്കാരായ നൂറുകണക്കിന് കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ഇന്ന്, ഇന്ദ്രജാലം കാട്ടുകയുമാണ് ശ്രീ. ഗോപിനാഥ് മുതുകാട്.

കരഘോഷങ്ങളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ഇടയിലുള്ള താരപരിവേഷത്തില്‍നിന്നും കാരുണ്യത്തിന്റെ പരിവര്‍ത്തനവഴിയില്‍ എത്തിയത് യാദൃച്ഛികമോ നിയോഗമോ എന്ന് എടുത്തു പറയാനാവാതെ തെരഞ്ഞെടുത്ത പുതിയ കര്‍മ്മവഴിയില്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് സജീവമാണ് ഈ ഇന്ദ്രജാലക്കാരന്‍. ബുദ്ധിയും ചിന്തയും പ്രവര്‍ത്തനവുമെല്ലാം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി നീക്കിവെച്ച് അത്ഭുതത്തിന്റെ ഒരു സാന്ത്വനലോകം അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിലാദ്യമായി മാജിക് പഠനത്തിലൂടെ ഭിന്നശേഷിക്കുട്ടികളുടെ ഐ.ക്യു.-ഇ ക്യൂ. (IQ-EQ ) ലെവല്‍ ഉയര്‍ത്തി അവരെ മുഖ്യധാരയില്‍ കൊണ്ടുവരാം എന്ന് വൈദ്യശാസ്ത്രസഹായത്തോടെ തെളിയിച്ചതു വഴി യൂണിസെഫിന്റെ പ്രശംസയും അംഗീകാരവും നേടികൊണ്ടാണ് ഏഴുവയസ്സില്‍ തുടങ്ങി അവസാന ശ്വാസംവരെ തുടരണം എന്നാഗ്രഹിച്ച മാജിക്ജീവിതം അവസാനിപ്പിച്ച്, ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി ശേഷജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. പ്രശസ്തിയുടെ നെറുകയിലെത്തിയ ഇന്ദ്രജാലക്കാരന്റെ വേറിട്ട പ്രവര്‍ത്തന വിശേഷങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

കുട്ടി എന്ന കുട്ടി


ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ ജനിച്ച് വളര്‍ന്ന്, മറ്റുള്ളവരെ അഭിമുഖീകരിക്കാനും സംസാരിക്കാനും മടിയുണ്ടായിരുന്ന കൊച്ചുഗോപിയെ അച്ഛന്‍ വിളിച്ചിരുന്നത് കുട്ടി എന്നാണ്. അച്ഛന്റെ നെഞ്ചില്‍ക്കിടന്ന് മാന്ത്രികകഥകള്‍ കേട്ടുറങ്ങാന്‍ ഭാഗ്യം ലഭിച്ചിരുന്നു എന്നതാണ് കൊച്ചുഗോപിയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്ന്. കര്‍ഷകനായ അച്ഛനില്‍നിന്ന് സ്വായത്തമാക്കിയത് രണ്ടു വലിയ കാര്യങ്ങളായിരുന്നു. സത്യസന്ധതയും മാജിക് സ്വപ്നങ്ങളും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വലിയ ഒരു മാജിക് വേദിയില്‍ വെച്ച് ആദ്യ അരങ്ങേറ്റം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശമാണ് ഇന്നും ജീവിതലക്ഷ്യങ്ങളിലേക്ക് ചുവടുവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഗോപിനാഥ് ഓര്‍മ്മിക്കുന്നു. അറിയപ്പെടുന്ന മോട്ടിവേറ്റീവ് സ്പീക്കര്‍ക്കൂടിയായ ഇദ്ദേഹം ഇന്നും ആ വാചകം പലര്‍ക്കും വേണ്ടി ആവര്‍ത്തിക്കുന്നു. ''വിജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനാവില്ല. പരാജയങ്ങളില്‍ നിന്നേ പാഠങ്ങള്‍ പഠിക്കാനാവൂ.'' ജീവിതത്തില്‍ നേരിടേണ്ടി വന്ന പല പ്രതിസന്ധികളിലും വീണുപോകാതെ ഉറച്ചുനില്‍ക്കുന്നത് ആ പാഠത്തിന്റെ കെട്ടുറപ്പിലാണെന്നും അദ്ദേഹം എടുത്തു പറയുന്നു.
പദവികളുടെ അലങ്കാരപ്പട്ടിക
കൈപ്പിടിയിലൊതുങ്ങാത്ത പുരസ്‌ക്കാരങ്ങളും പദവിയും അലങ്കരിക്കുമ്പോഴും എളിമയുടെയും നിഷ്‌കളങ്കതയുടെയും ജീവിതശൈലി പിന്തുടര്‍ന്ന് ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ഗോപിനാഥിനിഷ്ടം. സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ ഓഫ് യൂണിസെഫ്, സ്റ്റേറ്റ് ഐക്കണ്‍ ഓഫ് ഇലക്ഷന്‍ കമ്മീഷന്‍ 2016, ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാഡമിയുടെ സ്ഥാപകന്‍, ലോക മാജിക് രംഗത്തെ പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ്, ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ വിശിഷ്ടാംഗീകാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം, ഇന്റര്‍നാഷണല്‍ മാജിക് സ്റ്റാര്‍ പാരീസ്, കേരള ഗവണ്‍മെന്റിന്റെ പ്രതിഭാ പ്രണാമം, ഒമാന്‍ ഗവണ്‍മെന്റിന്റെ അവാര്‍ഡ് ഓഫ് എക്‌സെലന്‍സ്, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്, ഇവ കൂടാതെ മറ്റു പല പുരസ്‌ക്കാരങ്ങളും മുതുകാടിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 6 പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ് ഈ ഇന്ദ്രജാലക്കാരന്‍.

ആദ്യകാല മാജിക് ജീവിതം


മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന കുഗ്രാമത്തില്‍ ജനിച്ചു. കര്‍ഷകനായ അച്ഛന്‍ പകര്‍ന്ന മാന്ത്രികകഥകളുടെ പ്രചോദനത്തില്‍ മാജിക്കിനോട് പ്രണയം തോന്നി. പാമ്പാട്ടികളില്‍നിന്നും തെരുവു മാജിക്കുകാരില്‍നിന്നും മാജിക് പഠിക്കുവാന്‍ ശ്രമിച്ചു. പിന്നീട് പ്രശസ്ത മജീഷ്യന്‍ ആര്‍.കെ. മലയത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ചുങ്കത്തറ തലഞ്ഞപ്പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള മാജിക്‌ഷോയില്‍ ആയിരുന്നു അരങ്ങേറ്റം. പെര്‍ഫോര്‍മന്‍സിനിടയില്‍ സപ്പോര്‍ട്ടിനായി വേദിയിലെത്തിയ അപരിചിതനായ യുവാവ് മാജിക് രഹസ്യം പൊളിച്ചടുക്കി. അപഹാസ്യനായി കൂവലുകള്‍ സഹിക്കാനാവാതെ സ്റ്റേജിന്റെ പിന്നിലേക്കോടി. അന്ന് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചത് തന്റെ റോള്‍മോഡലായ കുഞ്ഞുണ്ണി നായരെന്ന സ്വന്തം അച്ഛനായിരുന്നു. തുടര്‍ന്ന് മാജിക് മോഹത്തോടൊപ്പം മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍നിന്നും മാത്തമാറ്റിക്‌സില്‍ ഡിഗ്രി എടുക്കുകയും അച്ഛന്റെ ആഗ്രഹപ്രകാരം ബാംഗ്ലൂരില്‍ ലോകോളേജില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കാതെ ജാലവിദ്യയില്‍ പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി എണ്ണിയാല്‍ തീരാത്ത സ്റ്റേജ് ഷോ നടത്തി ലോകപ്രശസ്ത മജീഷ്യന്‍ എന്ന നിലയില്‍ വളര്‍ച്ച നേടി.

ജീവിതം വഴി മാറിയ സംഭവം

കേരള ഗവണ്‍മെന്റ് ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി കാസര്‍കോഡ് 4 വര്‍ഷം മുമ്പ് സംഘടിപ്പിച്ച മാജിക്‌ഷോയ്ക്ക് ശേഷമുള്ള ഒരു അനുഭവമാണ് ജീവിതം മറ്റൊരു വഴിയിലേക്കു തിരിച്ചു വിട്ടത്. സദസ്സ് നിറയെ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ആയിരുന്നു. വലിയ തലയുള്ളവര്‍, കണ്ണു കാണാത്തവര്‍, കേള്‍വിശേഷിയില്ലാത്തവര്‍, സെറിബ്രല്‍ പള്‍സി ബാധിച്ചവര്‍, മെന്റലി റിട്ടാർഡഡ് ആയിട്ടുള്ളവര്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍, ഇന്റലക്‌ച്ചൊല്‍ ഡിസബിലിറ്റിയുള്ളവര്‍... അങ്ങനെ നൂറുകണക്കിനു കുട്ടികള്‍ ഉണ്ടായിരുന്നു. കണ്ണീരു വറ്റിയ കണ്ണുകളും ചിരി മാഞ്ഞ ചുണ്ടുകളുമായി തങ്ങളേക്കാള്‍ വലിയ മക്കളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അമ്മമാരുടെ മുഖത്തുനോക്കി വേദികളില്‍ സാധാരണ പറയാറുള്ള കളിതമാശകള്‍ പറയുവാന്‍ സാധിക്കാതെ നിന്ന നിമിഷം തന്നെ ചിന്ത വഴിമാറി തുടങ്ങിയിരുന്നു. ഷോയ്ക്കു ശേഷം ഭക്ഷണസമയത്ത് അമ്മമാര്‍ ഇരുപത്തഞ്ചും മുപ്പതും വയസ്സുള്ള മക്കള്‍ക്ക് ആഹാരം വാരിക്കൊടുക്കുന്നത് സങ്കടത്തോടെ നോക്കി നിന്നു. അവരുടെ ഇടയില്‍ വലിയ ശരീരഭാരമുള്ള ഒരു കുട്ടി ഭക്ഷണത്തിനായി അമ്മയോട് വഴക്കടിക്കുന്നതു കണ്ട് അടുത്തു ചെന്നു. ഭക്ഷണപ്പൊതിയുമായി നില്‍ക്കുന്ന അമ്മയോട് കുട്ടിക്ക് എന്താണ് ആഹാരം കൊടുക്കാത്തത് എന്നന്വേഷിച്ചപ്പോള്‍ ആ അമ്മയുടെ മറുപടി ചങ്കു പിളര്‍ക്കുന്നതായിരുന്നു. 25 വയസ്സുള്ള തന്റെ മകന് ആഹാരം ചവയ്ക്കാനറിയില്ല. വായിലിട്ടു ചവച്ചു തുപ്പിക്കൊടുത്താല്‍ മാത്രമേ അവന്‍ ആഹാരം കഴിക്കുകയുള്ളൂ എന്നതായിരുന്നു ആ അമ്മയുടെ മറുപടി. തുടര്‍സംഭാഷണങ്ങള്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് കണ്ണു നിറയാതെ കേട്ടുനില്‍ക്കാനാവില്ലായിരുന്നു. കുട്ടികളുടെ കൗമാരകാല വളര്‍ച്ചയുടെ ഭാഗമായുള്ള സെക്ഷ്വല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം ആണ്‍കുട്ടികളുടെ ലൈംഗിക പെരുമാറ്റം വരെ സഹിച്ചാണ് ഒറ്റമുറി വീട്ടില്‍ താമസിക്കുന്നതെന്ന് കണ്ണീരൊഴുക്കി ആ അമ്മ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയി. ആ നിമിഷം തന്നെ ഉള്ളില്‍ ഉറച്ച തീരുമാനം എടുത്തു. മുമ്പോട്ടുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന അമ്മമാര്‍ക്കും വേണ്ടിത്തന്നെ.
മാജിക് അക്കാഡമി ഓഫ് സയന്‍സ്
താന്‍ ഉപാസിക്കുന്ന മാജിക് എന്ന കലയെ തെരുവ് ജാലവിദ്യ, ചെപ്പടിവിദ്യ, തട്ടിപ്പ് കല തുടങ്ങിയ സാമൂഹ്യ കാഴ്ചപ്പാടില്‍നിന്നും ഉയര്‍ത്തി ജനകീയമാക്കുക എന്ന ആഗ്രഹമാണ് മാജിക് അക്കാഡമി സ്ഥാപിക്കുന്നതിന് പ്രേരണയായത്. മാജിക്കിന്റെ അടിസ്ഥാനം മാത്മാറ്റിക്‌സും ഫിസിക്‌സും രസതന്ത്രവുമായതിനാല്‍ മാജിക് ഒരു സയന്‍സാണ് എന്ന് സമര്‍ത്ഥിക്കുവാനും പരിശ്രമിച്ചു. സംഗീതത്തിനും സിനിമയ്ക്കും മറ്റു കലകള്‍ക്കുമൊപ്പം മാജിക്കിനും ഒരു സ്ഥാനം കണ്ടെത്താനും അംഗീകാരം നേടാനും ഇതുമൂലം കഴിഞ്ഞു. 1996ല്‍ തിരുവനന്തപുരം പൂജപ്പുരയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചെയര്‍മാനായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചുകൊണ്ടാണ് ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാഡമി പ്രൊഫസര്‍ മുതുകാടിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. കേരള യൂണിവേഴ്‌സിറ്റി മാജിക്കിനെ ഒരു കോഴ്‌സായി അംഗീകരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും മാജിക് പഠനത്തിന് ആളുകള്‍ എത്താറുണ്ട്. മോഹന്‍ലാല്‍, ഡോ. എം.കെ. മുനീര്‍, ജയറാം, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് എന്നിവര്‍ പ്രശസ്തരില്‍ ചിലരാണ്.

മാജിക് പ്ലാനറ്റ് എന്ന അത്ഭുതലോകം