'ആസാദ് കാശ്മീര്‍': ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി; കുരുക്ക് മുറുകുന്നു, വിവാദ പരാമര്‍ശം പിന്‍വലിച്ച് തടിയൂരാന്‍ ശ്രമം

'ആസാദ് കാശ്മീര്‍': ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി; കുരുക്ക് മുറുകുന്നു, വിവാദ പരാമര്‍ശം പിന്‍വലിച്ച് തടിയൂരാന്‍ ശ്രമം

ഇന്ത്യയുടെ അഖണ്ഡത ജലീല്‍ അംഗീകരിക്കുന്നില്ലേ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ രാജ്യദ്രോഹികളെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി.
വിവാദ പരാമര്‍ശം പിന്‍വലിച്ച് തടി രക്ഷിക്കാന്‍ അവസാനം ജലീലിന്റെ ശ്രമം.


ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി. അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. കാശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ജലീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിലെ രാജ്യവിരുദ്ധ പരമാര്‍ശങ്ങളാണ് മുന്‍ സിമി നേതാവിന് കുരുക്കായത്.

പാക് അധീന കാശ്മീരെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കാശ്മീരെ'ന്നാണ് ഫെയ്‌സ്്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും ആ രാജ്യത്തെ പിന്തുണയ്ക്കുന്നവരും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കാശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം.

കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്ര വിദഗ്ദരും വ്യക്തമാക്കുന്നു. ഇന്ത്യന്‍ അധീന കാശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.

ജലീലിന്റെ പോസ്റ്റിനെതിരെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. രാജ്യ താല്‍പര്യത്തിനെതിരായാണ് കെ.ടി ജലീലിന്റെ സംസാരമെന്നും ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മും ജലീലിന്റെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു.

ഇന്ത്യയുടെ അഖണ്ഡത ജലീല്‍ അംഗീകരിക്കുന്നില്ലേ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ' ആസാദ് കാശ്മീര്‍ ' എന്നെഴുതിയതെന്നും ഇതിന്റെ അര്‍ത്ഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നും ജലീല്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ജലീലിന്റെ വിശദീകരണത്തില്‍ കാര്യമില്ലെന്ന് പ്രതീപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംഭവം കുരുക്കാകുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കാശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്കിലെ വിവാദ പരാമര്‍ശം അല്‍പ സമയം മുന്‍പ് പിന്‍വലിച്ച് തടി രക്ഷിക്കാനുള്ള ശ്രമം ജലീല്‍ നടത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.