വറ്റിവരണ്ട് യൂറോപ്പ്; അഞ്ചു നൂറ്റാണ്ടിനിടയിലെ കടുത്ത വരള്‍ച്ച

വറ്റിവരണ്ട് യൂറോപ്പ്; അഞ്ചു നൂറ്റാണ്ടിനിടയിലെ കടുത്ത വരള്‍ച്ച

പാരീസ്: 500 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ് യൂറോപ്പ്. പടിഞ്ഞാറന്‍, മധ്യ, തെക്കന്‍ യൂറോപ്പില്‍ ഏകദേശം രണ്ട് മാസമായി മഴയില്ല. കാട്ടുതീയും ഉഷ്ണക്കാറ്റും യൂറോപ്പിലാകെ നാശം വിതച്ചു. ജലശ്രോതസുകള്‍ വറ്റിവരണ്ടു. കാര്‍ഷികമേഖല പാടേ തകര്‍ന്നു. ജലജീവികള്‍ ചത്തുപൊങ്ങി. ഉഷ്ണകാലം തുടരുമെന്നതിനാല്‍ വരും ദിവസങ്ങളെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

2018 ലേക്കാളും വലിയ വരള്‍ച്ചയെയാണ് യൂറോപ്പ് നേരിടുന്നതെന്ന് കലാവസ്ഥാ നിരീക്ഷകനായ ആന്‍ഡ്രിയ ടൊറെറ്റി പറഞ്ഞു. മൂന്ന് മാസത്തേക്ക് കൂടി വരള്‍ച്ച തുടര്‍ന്നേക്കും. സെക്കന്റില്‍ ശരാശരി എണ്ണായിരം ലിറ്റര്‍ ജലം ഒഴുകിയിരുന്ന നദികളൊക്കെ ഇന്ന് വറ്റിവരണ്ട് കിടക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടെ ഇത്രയും വലിയ വരള്‍ച്ച യൂറോപ്പിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ട് റിസര്‍ച്ചിലെ കാലാവസ്ഥാ നിരീക്ഷകന്‍ പീറ്റര്‍ ഹോഫ്മാന്റെ അഭിപ്രായമനുസരിച്ച് നിലവിലുള്ള ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വരള്‍ച്ച കൂടി വരികെയായിരുന്നു. കാലാവസ്ഥാ വ്യതിയാനം പ്രദേശങ്ങള്‍ തമ്മിലുള്ള താപനില വ്യത്യാസങ്ങള്‍ കുറച്ചു. വരും വര്‍ഷങ്ങളില്‍ ചൂട് ഇതിലും കൂടിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.



അറ്റ്‌ലാന്‍ഡിക് മേഖലയില്‍ നിന്ന് യൂറോപ്പിലേക്ക് തണുത്ത കാലാവസ്ഥ കൊണ്ടുവരുന്ന ജെറ്റ് സ്ട്രീം പ്രതിഭാസം ദുര്‍ബലപ്പെട്ടതും ഉഷ്ണതരംഗത്തിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ജെറ്റ് സ്ട്രീം ദുര്‍ബലപ്പെട്ടതോടെ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് യൂറോപ്പിലേക്ക് പ്രവേശിക്കുകയും ചൂട് കാലാവസ്ഥയ്ക്ക് ഇടയാക്കുകയും ചെയ്തു.

ഭൂമിയില്‍ ജലാംശം നഷ്ടമാകുന്നത് ശൈത്യകാലത്ത് മഞ്ഞുവീഴ്ച കുറയ്ക്കുന്നതിന് കാരണമാകും. ഇത് വേനല്‍ക്കാലത്തിന് സമാനമായി ശൈത്യകാലത്തിലും ജല ലഭ്യത കുറയ്ക്കാന്‍ ഇടയാക്കും. യൂറോപ്പിന്‍ ഏറെക്കുറെ എല്ലാ രാജ്യങ്ങളും ഇതിനോടകം ജല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിന് പുറമേ അമേരിക്കയിലും മെക്‌സികോയിലും കിഴക്കന്‍ ആഫ്രിക്കയിലുമൊക്കെ അസഹനീയമായ ചൂടിന്റെ പിടിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.