ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള പുതിയ ബെഞ്ച് പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്.
സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ അഭിഭാഷകൻ വിൽസ് മാത്യൂസ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹർജി അടിയന്തിരമായി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹർജികൾ ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ ഹർജി എന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷന്‍ മൂവമെന്റ് എന്നീ സംഘടനകളും നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26