വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്; സത്യൻ അന്തിക്കാട്

വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്; സത്യൻ അന്തിക്കാട്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സത്യൻ അന്തിക്കാട് ഗാന്ധിജിയെ കുറിച്ചു പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കുറിപ്പ്

ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർ. ഗാന്ധിജി അവളുമായി സംസാരിച്ചു. ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനി മുതൽ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞു.

അവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസു കഴിഞ്ഞ പട്ടിക ജാതിയിൽപ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്‌ത്രം ധരിപ്പിക്കണം, മുറിവുകളിൽ മരുന്നു വെച്ചുകെട്ടണം - അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായ ദുർഗന്ധമാണ്. മലമൂത്ര വിസർജ്ജനമൊക്കെ അയാൾ ആ മുറിയിൽ തന്നെയാണ് നിർവഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾ സ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾകൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.

ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗാന്ധിജി അതു ശ്രദ്ധിച്ചു. അന്ന് മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതല നൽകണമെന്ന് ഗാന്ധി പറഞ്ഞു. തോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക് വളമിടുകയൊ ഒക്കെ ചെയ്യുന്ന ജോലി. അത് അവൾക്ക് വലിയ ആശ്വാസമായി. പൂർണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് തോന്നി, താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നത്? വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികൾ ചെയ്യുന്നതാണ്. അവൾ അമ്പരന്നുപോയി. ആ പെൺകുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്ന വിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്.

മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിർന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചു തുടങ്ങിയിരുന്നു.

'ഒരു ഇന്ത്യൻ പ്രണയകഥ' എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന് ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ''നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം"" എന്നുപറഞ്ഞുകൊണ്ട്.
നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവർക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. 'അഹിംസ"യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവർ ഗാന്ധിപ്രതിമകൾ തകർക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്.

വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്. വർഷങ്ങൾക്ക് മുമ്പ്, സിനിമകൾ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ്. 'മണ്ടന്മാർ ലണ്ടനിൽ' എന്ന ചിത്രം. 'ഗാന്ധി' എന്ന സിനിമ ,ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ''ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല" അതായിരുന്നു പരിഗണനക്കുള്ള കാരണം.

'ഗാന്ധി' യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്‌‌സ്‌ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ''പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ"" എന്ന് നടൻ സുകുമാരന് ഒരാഗ്രഹം. ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.
ബഹദൂർക്ക പറഞ്ഞു -
''നമുക്കൊന്നു ശ്രമിച്ചുനോക്കാം.""
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്‌ദു മുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ 'ഗാന്ധി" യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്‌ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി ഓടിക്കിതച്ച് എത്തിയത് - വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. 'ഗാന്ധി' യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അടുത്തു നിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.
ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.

ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും.
ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.