ന്യൂഡല്‍ഹി:ഡോളോ 650 ഗുളികകള്‍ക്ക് പ്രചാരണം നല്‍കുന്നതിനായി നിര്‍മ്മാതാക്കളായ മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ 1000 കോടി രൂപയുടെ സൗജന്യം നല്‍കിയെന്ന മെഡിക്കല്‍ റെപ്രസന്റീവുമാരുടെ സംഘടനയുടെ ആരോപണത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം.
''ഈ കേള്‍ക്കുന്നത് തന്റെ കാതുകള്‍ക്ക് സംഗീതമല്ലെന്ന്'' വാദം കേട്ട ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ തനിക്കും നല്‍കിയത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്ററ്റീവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരേഖ് ആണ് സുപ്രീം കോടതിയില്‍ ഈ ആരോപണം ഉന്നയിച്ചത്. ഗൗരവമുള്ള ഈ വിഷയത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26