സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു; കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കി

സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു; കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കി

തൃശൂര്‍: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകള്‍, പിതാവ് ചന്ദ്രനും വിഷം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാല്‍ ചന്ദ്രന്‍ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. രുഗ്മിണിയുടെ മരണത്തില്‍ മകള്‍ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടിരുന്നു. ഇവരുടെ പിതാവ് ചന്ദ്രന്‍ ഉത്സവ പറമ്പുകളില്‍ ബലൂണ്‍ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീര്‍ക്കാനായിരുന്നു ഇന്ദുലേഖയുടെ ലക്ഷ്യം.

ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന. അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേര്‍ന്നായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. മകള്‍ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു.

തുടര്‍ന്നു ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.