തിരുവനന്തപുരം: തെരുവു നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഉള്‍പ്പടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍വഹണ ഏജന്‍സിയായി ജില്ലാ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഇതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്തിനു കൈമാറണം. 
വളര്‍ത്തു നായ്ക്കള്‍ക്കു നിര്‍ബന്ധമായും പേവിഷ പ്രതിരോധ വാക്‌സീന്‍ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതു മൃഗാശുപത്രികള്‍ വഴി സൗജന്യമായി നല്‍കാന്‍ നടപടി സ്വീകരിക്കും. രണ്ടു ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാനുള്ള ഓപ്പറേഷന്‍ തിയറ്റര്‍, താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍ തുടങ്ങിയവ ഒരുക്കണം. ബ്ലോക്കു പഞ്ചായത്തുകള്‍ സമീപത്തെ നഗരസഭകളിലെ നായ്ക്കളെയും വന്ധ്യം കരിക്കണം. കോര്‍പറേഷനുകള്‍ പ്രത്യേകമായി ഈ സൗകര്യങ്ങള്‍ ഒരുക്കണം എന്നിങ്ങനെയാണ് നിര്‍ദേശം. 
ഒരു വെറ്ററിനറി സര്‍ജന്‍, നാല് മൃഗപരിപാലകര്‍, ഒരു തിയറ്റര്‍ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായ്ക്കളെ പിടിക്കാനുള്ള ഡോഗ് കാച്ചേഴ്‌സ് എന്നിവരടങ്ങുന്ന ടീം ബ്ലോക്ക് തലത്തില്‍ രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ഒരു തെരുവു നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം പിടിച്ച സ്ഥലത്തു തിരികെ കൊണ്ടു വിടുന്നതു വരെ സര്‍ക്കാരിനു ചെലവ് 1500 രൂപയാണ്. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന പെണ്‍ നായ്ക്കള്‍ക്ക് അഞ്ച് ദിവസവും ആണ്‍ നായ്ക്കള്‍ക്ക് നാല് ദിവസവും ഷെല്‍ട്ടര്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.