നൈജീരിയയുടെ ഭാവി നിര്‍ണയിക്കുന്നത് വരുന്ന പൊതുതെരഞ്ഞെടുപ്പ് ഫലം: ബിഷപ്പ് ഡേവിഡ് അജാങ്

നൈജീരിയയുടെ ഭാവി നിര്‍ണയിക്കുന്നത് വരുന്ന പൊതുതെരഞ്ഞെടുപ്പ്  ഫലം: ബിഷപ്പ് ഡേവിഡ് അജാങ്

അബൂജ: ക്രൈസ്തവരുടെ ശവപ്പറമ്പായി അനുദിനം മാറുന്ന നൈജീരിയയില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമെന്ന് കത്തോലിക്ക ബിഷപ്പ് ഡേവിഡ് അജാങ്. നൈജീരിയയിലെ സാധാരണ പൗരന്മാരുടെ ഭാവി അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാല്‍ അതിന്റെ ഗൗരവത്തെക്കുറിച്ച് രാജ്യത്തെ ദൈവജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും ലാഫിയ രൂപതയുടെ ബിഷപ്പായ ഡേവിഡ് അജാങ് ചൂണ്ടിക്കാട്ടി.

കാത്തലിക് മീഡിയ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ (കാമ്പന്‍) ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് ഡേവിഡ് അജാങ്.

നൈജീരിയയുടെ സ്ഥിതി കൂടുതല്‍ മോശമാകുമോ അതോ മെച്ചപ്പെടുമോ എന്നത് നമ്മള്‍ ആരെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുമോ അതോ കൂടുതല്‍ നാശത്തിലേക്കു പോകമോ എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ അറിയാം.

രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക സ്ഥിതിയും ഇതിനകം പരിതാപകരമാണ്. അതിനാല്‍ എല്ലാവരും തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണണമെന്ന് നൈജീരിയയിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (സി.ബി.സി.എന്‍) സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ എപ്പിസ്‌കോപ്പല്‍
ചെയര്‍മാനായും ചുമതലയേറ്റ ബിഷപ്പ് ഡേവിഡ് അജാംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്ന് കാത്തലിക് മീഡിയ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ അംഗങ്ങളോട് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

നൈജീരിയയിലെ ഇപ്പോഴത്തെ മോശാവസ്ഥ 2023ലെ പൊതു തിരഞ്ഞെടുപ്പില്‍ വിവേകത്തോടെ വോട്ടു ചെയ്യാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

നൈജീരിയന്‍ രൂപതയില്‍ മാധ്യമ ഇടപെടല്‍ ഫലപ്രദമാകുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്് ലാഫിയ രൂപത ബിഷപ്പുമായി അംഗങ്ങള്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.