അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെ ഗുരുതരമായ ആരോപണവുമായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2002 ലെ ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ടീസ്ത സെതല്‍വാദ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമൊത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന തെളിവാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. ടീസ്തയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ ഇരിക്കവേയാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ജൂണ്‍ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്‌ഐടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടിയാവാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
ടീസ്ത ഗൂഢാലോചന നടത്തിയെന്ന് പറയുന്ന നേതാവ് അഹമ്മദ് പട്ടേലാണെന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായിരുന്ന അഹമ്മദ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചാണ് മരിക്കുന്നത്. ഗുജറാത്ത് കലാപ സമയത്ത് ബിജെപി പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26