തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചില്‍: അമ്മയേയും കുഞ്ഞിനേയും കാണാതായി; മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മങ്കയത്ത്  മലവെള്ളപ്പാച്ചില്‍: അമ്മയേയും കുഞ്ഞിനേയും കാണാതായി; മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവന്തപുരം പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടു പേരെ കാണാതായി. അമ്മയേയും ആറു വയസുള്ള കുഞ്ഞിനേയുമാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട പത്തംഗ സംഘത്തില്‍ എട്ടു പേരെ രക്ഷപ്പെടുത്തി.

മങ്കയം വെള്ളച്ചാട്ടത്തില്‍ വൈകുന്നേരത്തോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് എട്ടു പേരെ രക്ഷപ്പെടുത്തിയത്. കാണാതായ അമ്മയ്ക്കും കുഞ്ഞിനുമായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിനിടെ വയനാട് മീനങ്ങാടിയില്‍ പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായിരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ മഴ കനക്കാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.