ഭാരത് ജോഡോ യാത്രയിലെ ഭക്ഷണവും വിശ്രമവും ഇങ്ങനെ; അറിയാം ചില കൗതുകങ്ങള്‍

ഭാരത് ജോഡോ യാത്രയിലെ ഭക്ഷണവും വിശ്രമവും ഇങ്ങനെ;  അറിയാം  ചില കൗതുകങ്ങള്‍

കന്യാകുമാരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിലെ വേദിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് തുടക്കമാകും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയില്‍ ഉടനീളം ഉണ്ടാവുക. കൂടാതെ ഓരോ സംസ്ഥാനത്തും സ്ഥിരം പദയാത്രികരും ഉണ്ടാകും.

യാത്രയ്ക്ക് മുന്‍പായി സബര്‍മതി ആശ്രമത്തിലെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ചര്‍ക്ക ആശ്രമത്തിലെ അന്തേവാസികള്‍ സമ്മാനിച്ചു. അഞ്ച് മാസം കൊണ്ട് 3500ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് രാഹുല്‍ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

യാത്രയിലെ പ്രത്യേകതകള്‍ ഇങ്ങനെ

കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് 150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര ജമ്മു കശ്മീരില്‍ അവസാനിക്കും.

ഭാരത് ജോഡോയില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ ഒരു ഹോട്ടലിലും തങ്ങില്ല. രാത്രികള്‍ കണ്ടെയ്‌നറുകളില്‍ ചെലവഴിക്കും. ഇത്തരത്തില്‍ ആകെ 60 കണ്ടെയ്‌നറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്‌നറുകളില്‍ ഉറങ്ങാനുള്ള കിടക്കകള്‍, ടോയ്‌ലറ്റുകള്‍, എസികള്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഒരു കണ്ടെയ്‌നറില്‍ താമസിക്കും. മറ്റുള്ളവര്‍ കണ്ടെയ്‌നറുകള്‍ പങ്കിടും.

കണ്ടെയ്‌നറുകള്‍ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യും. മുഴുവന്‍ സമയ യാത്രക്കാര്‍ റോഡില്‍ വച്ചാകും ഭക്ഷണം കഴിക്കുന്നത്.

ഭാരത് ജോഡോ യാത്രയില്‍ അംഗങ്ങള്‍ക്കായി അടുത്ത അഞ്ചുമാസം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്തിട്ടുണ്ട്.

രാവിലെയയും വൈകുന്നേരവുമായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നടക്കും. രാവിലെ ഏഴ് മുതല്‍ 10.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെയും നടക്കും.

ഭാരത് ജോഡോ യാത്രയിലെ ഏറ്റവും പ്രായം കൂടിയ അംഗം രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിജേന്ദ്ര സിങ് മഹ്ലവത് (58) ആണ്. ഏറ്റവും പ്രായം കുറഞ്ഞ അംഗം 25 വയസുള്ള അജാം ജോംബ്ലയും ബെം ബായിയും ഇരുവരും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ്. കനയ്യ കുമാര്‍, പവന്‍ ഖേര എന്നിവരും രാഹുല്‍ ഗാന്ധിയുടെ യാത്രാ സംഘത്തിന്റെ ഭാഗമാണ്. ഭാരത് യാത്രികളില്‍ 30 ശതമാനം സ്ത്രീകളാണ്.

ഭാരത് ജോഡോ യാത്ര രാജ്യത്തെ ഇരുപത് പ്രധാന സ്ഥലങ്ങളെ സ്പര്‍ശിക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, നിലമ്പൂര്‍, മൈസൂരു, ബെല്ലാരി, റായ്ച്ചൂര്‍, വികാരാബാദ്, നന്ദേഡ്, ജല്‍ഗാവ് ജമോദ്, ഇന്‍ഡോര്‍, കോട്ട, ദൗസ, അല്‍വാര്‍, ബുലന്ദ്ഷഹര്‍, ഡല്‍ഹി, അംബാല, പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍.

കോണ്‍ഗ്രസിന്റെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ ആയിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.