ഇസ്ലാമിലേക്ക് മതം മാറ്റാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു: ഭര്‍ത്താവിനെതിരെ ക്രിസ്ത്യന്‍ യുവതി; അന്വേഷണം ആരംഭിച്ചു

ഇസ്ലാമിലേക്ക് മതം മാറ്റാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു:  ഭര്‍ത്താവിനെതിരെ ക്രിസ്ത്യന്‍ യുവതി; അന്വേഷണം ആരംഭിച്ചു

കൊച്ചി: വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ക്രിസ്ത്യന്‍ യുവതിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്ത യുവാവ് ഇസ്ലാം മതത്തിലേക്ക് മാറണമെന്നാവശ്യപ്പെട്ട് വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി.

ഭീഷണി മൂലമാണ് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനു സന്നദ്ധമായതെന്നും വിവാഹം കഴിഞ്ഞതോടെ മതം മാറ്റത്തിന് നിര്‍ബന്ധിച്ച് പീഡനം തുടങ്ങിയെന്നും ഇതു സഹിക്കാതായപ്പോഴാണ് വീട്ടിലേക്കു മടങ്ങിയതെന്നും യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പൊലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്.

സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങി വന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചു പോവാന്‍ താല്‍പര്യമില്ലെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളി.

യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇസ്ലാമിലേക്ക് മാറണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഭര്‍ത്താവ് ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ പരാതിയില്‍ പൊലീസിന് പുറമേ ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.