മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഗവര്‍ണര്‍; സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണ കൂടം

 മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഗവര്‍ണര്‍; സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണ കൂടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടാമെന്നും സംഭവം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി സമര സമിതി നേതാക്കള്‍. തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫാ.യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള സമര സമിതി നേതാക്കളെ രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ വിശദാംശങ്ങള്‍ തേടിയത്.

ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ പറ്റി ഗവര്‍ണര്‍ ചോദിച്ചറിഞ്ഞതായും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ഇന്ന് സമയ പരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്നവും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തടസപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സമര പന്തല്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ 30 ന് സമര പ്രതിനിധികള്‍ ഹാജരാകണം എന്നും ഉത്തരവില്‍ ഉണ്ട്. എന്നാല്‍ സമരപ്പന്തല്‍ പൊളിക്കില്ലെന്നും സര്‍ക്കാര്‍ തന്നെ പൊളിക്കട്ടെ എന്നുമാണ് സമര സമിതിയുടെ നിലപാട്.

അതേസമയം സമരം പൊളിക്കാന്‍ പല ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് സമര സമിതി ആരോപിച്ചു. കോടതിയുടെ മുമ്പിലുള്ള കാര്യത്തില്‍ പെട്ടെന്ന് ഉത്തരവ് വേണ്ടിയിരുന്നോ എന്ന് അറിയില്ല. തങ്ങളുടെ ഭാഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും സമരപ്പന്തലില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നില്ല എന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.