രാജ്യവ്യാപക റെയ്ഡ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന്റെ മുന്നോടിയെന്ന് സൂചന; അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

രാജ്യവ്യാപക റെയ്ഡ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന്റെ  മുന്നോടിയെന്ന് സൂചന; അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

റെയ്ഡുകളില്‍ വിദേശ ഫണ്ടിങും തീവ്രവാദ ബന്ധവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഓഫിസുകളില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ സംഘടനയെ നിരോധിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിലയിരുത്തല്‍. കേരളത്തിലും കര്‍ണാടകയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍ഐഎ മേധാവി ഉള്‍പ്പെടെയുള്ള ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കര്‍, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, വൈസ് ചെയര്‍മാന്‍ ഇ.അബ്ദുള്‍ റഹ്മാന്‍, ദേശീയ സമിതിയംഗം പ്രഫ. പി. കോയ, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാക്കിയ ഇവരെ ഡല്‍ഹിക്ക് കൊണ്ടു പോകുമെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കന്‍മാരുടെ വീടുകളിലും നടന്ന അപ്രതീക്ഷിത റെയ്ഡുകളില്‍ വിദേശ ഫണ്ടിങും തീവ്രവാദ ബന്ധവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസിനെ അറിയാക്കാതെ നടത്തിയ ഓപ്പറേഷനില്‍ കേന്ദ്ര സേനയാണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയത്.

ഇന്ന് അര്‍ധരാത്രിക്കു ശേഷമാരംഭിച്ച റെയ്ഡില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റിലായവരുടെ എണ്ണം നൂറ് കടന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം, രാജസ്ഥാന്‍, ഡല്‍ഹി എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

കേരളം - 22, മഹാരാഷ്ട്ര, കര്‍ണാടക - 20 വീതം, ആന്ധ്രാപ്രദേശ് - അഞ്ച്, അസം - ഒമ്പത്, ഡല്‍ഹി -മൂന്ന്, മധ്യപ്രദേശ് - നാല്, പുതുച്ചേരി - മൂന്ന്, തമിഴ്‌നാട് - പത്ത്, ഉത്തര്‍പ്രദേശ് - പത്ത്, രാജസ്ഥാന്‍ - രണ്ട് എന്നിങ്ങനെയാണ് നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം.

അതിനിടെ, അറസ്റ്റിനെതിരേ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പിഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തില്‍ വിവിധ ജില്ലകളില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 38 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിനു ശേഷം ചൊവ്വാഴ്ച തീവ്രവാദ വിരുദ്ധ ഏജന്‍സി നാല് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.