കിടപ്പു രോഗിയായ സഹോദരനെ മദ്യലഹരിയില്‍ വെറ്ററിനറി ഡോക്ടര്‍ കുത്തിക്കൊന്നു

കിടപ്പു രോഗിയായ സഹോദരനെ മദ്യലഹരിയില്‍ വെറ്ററിനറി ഡോക്ടര്‍ കുത്തിക്കൊന്നു

കൊല്ലം: വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്റിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്.

കത്തികൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്തോഷിനെ പൊലിസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ് കട്ടപ്പനയില്‍ വെറ്റിനറി ഡോക്ടറാണ്.

സ്ഥിരം മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് സന്ദീപ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസാണ് വിവരം പൊലീസിനെ അറിയിച്ചത്.

എന്നാല്‍ നിമിഷങ്ങള്‍ക്കകം കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പൊലീസിന് നല്‍കിയ മൊഴി. കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ വര്‍ക്കല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസാണ് വര്‍ഷങ്ങളായി ശുശ്രുഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.