ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം; മുടങ്ങിയ സര്‍വീസുകള്‍ക്കുള്ള തുകയും നല്‍കണമെന്ന് ഹൈക്കോടതി

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം; മുടങ്ങിയ സര്‍വീസുകള്‍ക്കുള്ള തുകയും നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.

ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളാണ് അക്രമികള്‍ തകര്‍ത്തത്.

ഹര്‍ത്താല്‍ നേരത്തെ തന്നെ കോടതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതാണ്. അത്തരത്തില്‍ നിയമ വിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കു തന്നെയാണ്. അത് നേരത്തെ തന്നെ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.

നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലില്‍ ഉണ്ടായ നഷ്ടത്തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാം. ഈ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. ഇതില്‍ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.