പോപ്പുലര്‍ ഫ്രണ്ടിന്റെ ഹവാല ഇടപാടുകള്‍ 120 കോടി: മുഖ്യ കേന്ദ്രം അബുദാബിയിലെ റെസ്റ്റോറന്റ്; പ്രധാന സൂത്രധാരന്‍ കൈവെട്ട് കേസിലെ പ്രതി

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹവാല ഇടപാടുകള്‍ 120 കോടി: മുഖ്യ കേന്ദ്രം അബുദാബിയിലെ റെസ്റ്റോറന്റ്; പ്രധാന സൂത്രധാരന്‍ കൈവെട്ട് കേസിലെ പ്രതി

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ ഹവാല പണം വന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

സംഘടനയ്ക്ക് ലഭിച്ച 120 കോടി രൂപയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. എന്നാല്‍ ഈ അവകാശ വാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡിയുടെ കണ്ടെത്തലുകളിലുള്ളതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘടനയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്.

ഹവാല ഇടപാടുകളുടെ കോര്‍ഡിനേഷന്‍ സെന്ററായ അബുദാബിയിലെ റെസ്റ്റോറന്റ് പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന എം.കെ. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഇയാളാണ് ഗള്‍ഫില്‍ നിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി അന്വേഷണ സംഘം പറയുന്നത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് അഷ്‌റഫ്.


പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക ചെയര്‍മാന്‍ കോഴിക്കോട് സ്വദേശി ഇ.അബൂബക്കറിനെ ഡല്‍ഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ അറസ്റ്റിലായ ബി.പി അബ്ദുള്‍ റസാഖ് എന്നയാള്‍ക്കും അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളില്‍ പ്രധാന പങ്കുണ്ട്. ഇയാളുടെ സഹോദരനായിരുന്നു റെസ്റ്റോറന്റ് നോക്കി നടത്തിയിരുന്നത്. അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് നാടുകളില്‍ നിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡിയ്ക്ക് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിന് വേണ്ടി ഇയാള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി രണ്ടു വര്‍ഷത്തോളമാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നത്. ഖത്തറില്‍ നിന്ന് വന്‍തോതില്‍ പണം സമാഹരിക്കേണ്ട ചുമതല നല്‍കിയിരുന്നത് ഇയാള്‍ക്കായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.