കാറുകളില്‍ ആറ് എയര്‍ബാഗുകള്‍; നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടി: കാറുകള്‍ക്ക് വില കൂടും

കാറുകളില്‍ ആറ് എയര്‍ബാഗുകള്‍; നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടി: കാറുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സുരക്ഷ പരിഗണിച്ച് എട്ട് സീറ്റുള്ള പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

എയര്‍ബാഗ് നിര്‍മാണം അടക്കം വാഹന നിര്‍മാണ മേഖല നേരിടുന്ന അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്നാണ് തീരുമാനം നടപ്പാക്കുന്നത് 2023 ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടാന്‍ തീരുമാനിച്ചതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

മോട്ടോര്‍ വാഹനങ്ങളുടെ നിലവാരം, വില എന്നിവയേക്കാള്‍ യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ഗഡ്കരിയുടെ ട്വീറ്റില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം 1989ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

മുന്‍ സീറ്റിലെ യാത്രക്കാര്‍ക്ക് മാത്രമല്ല, പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാണെന്നാണ് പുതിയ നിര്‍ദേശം. വലുതും വില കൂടിയതുമായ കാറുകളില്‍ മാത്രം ആവശ്യമായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പോരെന്നും ചെറുതും വില കുറഞ്ഞതുമായ കാറുകളിലും എയര്‍ബാഗുകള്‍ അടക്കമുള്ള സുരക്ഷ സൗകര്യങ്ങള്‍ നിര്‍ബന്ധമാണെന്നു നിതിന്‍ ഗഡ്്കരി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

ഈ നിര്‍ദേശം കാറുകളുടെ വില വര്‍ധിക്കാന്‍ കാരണമാകുമെന്ന് വാഹന നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.