വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടി ഞായറാഴ്ച തന്നെയെന്ന് മന്ത്രി; എതിര്‍പ്പുമായി കെ.സി.ബി.സി

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടി ഞായറാഴ്ച തന്നെയെന്ന് മന്ത്രി; എതിര്‍പ്പുമായി കെ.സി.ബി.സി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടി ഞായറാഴ്ച തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ ഒന്നു വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടികള്‍ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും പരമാവധി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തില്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കെ.സി.ബി.സി നേരത്തെ തന്നെ തള്ളിയിരുന്നു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് കെ.സി.ബി.സി ഈ നിര്‍ദേശം തള്ളിയത്.

ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും കെസിബിസി അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ രണ്ടിലെ ലഹരിവിരുദ്ധ പരിപാടി വിപുലമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്. ഒക്ടോബര്‍ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. വിദ്യാലയ സമിതികള്‍ മുന്‍കയ്യെടുത്ത് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പിടിഎ, എംപിടിഎ, വികസന സമിതി തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.