'നിങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിഞ്ഞത് മാര്‍പാപ്പയുടെ നിര്‍ദേശങ്ങളാണ്': മാര്‍ തോമസ് തറയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'നിങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിഞ്ഞത് മാര്‍പാപ്പയുടെ നിര്‍ദേശങ്ങളാണ്': മാര്‍ തോമസ് തറയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചങ്ങനാശേരി: സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വന്ന ഏകീകൃത കുര്‍ബാന ക്രമത്തിന് വിരുദ്ധമായി നില്‍ക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് അദ്ദേഹം ഈ വിഷയത്തെപ്പറ്റി വീണ്ടും മനസു തുറന്നത്.

സര്‍ക്കുലര്‍ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാന്‍ രസവും ആവേശവുമുണ്ടെന്നും പക്ഷേ ആ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കാനാണെന്നും അപ്പോള്‍, കുപ്പത്തൊട്ടിയിലെറിഞ്ഞത് മാര്‍പാപ്പയുടെ നിര്‍ദേശങ്ങളാണെന്നും മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.

കുര്‍ബാനയുടെ സമയത്തു വെറും 15 മിനിട്ട് അച്ചന്‍ അള്‍ത്താരയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചാല്‍ എന്താണിത്ര പ്രശ്‌നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാര്‍ സഭയില്‍. ജനാഭിമുഖ കുര്‍ബാന സിനഡ് നിര്‍ത്തലാക്കിയിട്ടില്ല. അള്‍ത്താരാഭിമുഖവും കൂടി കൂട്ടിച്ചേര്‍ത്തെന്നേയുള്ളു. ഇപ്പോഴും കുര്‍ബാനയില്‍ കൂടുതല്‍ സമയവും വൈദികന്‍ ജനാഭിമുഖമായിട്ടാണ് നില്‍ക്കുന്നത്.

പതിനഞ്ച് മിനിട്ടു അള്‍ത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്‍ക്കാന്‍ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന'യാണോയെന്നും അദ്ദേഹം ചോദിച്ചു. മാര്‍പാപ്പയോടൊപ്പമാണെന്നു പറയുകയും മാര്‍പാപ്പയ്ക്ക് ദുഖം ഉണ്ടാകുന്ന തരത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും മാര്‍ തോമസ് തറയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ജനാഭിമുഖ കുര്‍ബാന സിനഡ് നിര്‍ത്തലാക്കിയിട്ടില്ല....അള്‍ത്താരാഭിമുഖവും കൂടി കൂട്ടിച്ചേര്‍ത്തെന്നെ ഉള്ളു. ഇപ്പോഴും കുര്‍ബാനയില്‍ കൂടുതല്‍ സമയവും വൈദികന്‍ ജനാഭിമുഖമായിട്ടാണ് നില്‍ക്കുന്നത്.

കുര്‍ബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചന്‍ അള്‍ത്താരയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചാല്‍ എന്താണിത്ര പ്രശ്‌നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാര്‍ സഭയില്‍! അതിന്റെ പേരില്‍ എന്തിനാണ് മെത്രാനെ ഖെരാവോ ചെയ്യുന്നതെന്നും ജനങ്ങളെ വികാരം കൊള്ളിച്ചു മാര്‍പാപ്പക്കും സിനഡിനുമെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതെന്നും മെത്രാനെ അനുസരിക്കാന്‍ തയ്യാറാകുന്ന വൈദികരെ തടയാന്‍ ആള്‍ക്കാരെ സംഘടിപ്പിക്കുന്നതെന്നും മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കത്തിക്കാന്‍ ആളെ കൂട്ടുന്നതെന്നും അവര്‍ക്കു മനസിലാകുന്നില്ല.

15 മിനിട്ടു അള്‍ത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്‍ക്കാന്‍ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന' യാണോ? ജനങ്ങള്‍ക്കിതൊന്നും സാധാരണഗതിയില്‍ ഒരു പ്രശ്‌നമേയല്ലെന്നതാണ് വാസ്തവം. കാരണം അവര്‍ മുഴുവന്‍ സമയവും അള്‍ത്താരയില്‍ നോക്കിയാണ് നില്‍ക്കുന്നത്.

അല്ലാതെ വട്ടത്തിലിരുന്നൊന്നുമല്ല ജനങ്ങള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അപ്പോള്‍ പിന്നെ അച്ചനും കൂടെ ഇത്തിരി നേരം സക്രാരിയെ നോക്കി പ്രാര്‍ത്ഥിച്ചെന്നു വച്ചു എന്ത് സംഭവിക്കാന്‍ ! സാധാരണ വിശ്വാസിയുടെ ചില അമ്പരപ്പുകള്‍ ഇവയൊക്കെയാണ്.

കൊന്ത നമസ്‌കാരം, വിശുദ്ധരെ വണക്കം, ഭക്താഭ്യാസങ്ങള്‍ - ഇവയെല്ലാം തുടരുമെന്നും പിതാവ് കൃത്യമായി പറയുന്നു. പിന്നെ എന്താണ് പ്രശ്‌നം? ദുരഭിമാനവും പ്രാദേശികവാദവും അല്ലെങ്കില്‍ പിന്നെ എന്ത്?

സര്‍ക്കുലര്‍ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാന്‍ രസമുണ്ട്, ആവേശവുമുണ്ട്. പക്ഷെ ആ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കാനാണ്. അപ്പോള്‍, നിങ്ങള്‍ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാര്‍പ്പാപ്പയുടെ നിര്‍ദേശങ്ങളാണ്.

മാര്‍പ്പാപ്പയോടൊപ്പമാണെന്നു പറയുകയും മാര്‍പ്പാപ്പയ്ക്ക് ദുഖം ഉണ്ടാകുന്ന തരത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിയുകയും ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.