പാലക്കാട്: വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ജി.പി.എസ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ബസ്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് യാത്രക്കാരും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് പിന്നില്‍ വലതു വശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിലാണ് ബസില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.ബസ് അമിത വേഗതയിലായിരുന്നെന്ന് വിദ്യാര്‍ഥികളും വെളിപ്പെടുത്തി. വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ഡ്രൈവര്‍ ഉടന്‍ തന്നെയാണ് ഊട്ടി ട്രിപ്പിന് പോയതെന്ന് രക്ഷിതാക്കളും വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26