വാടക ഗര്‍ഭ ധാരണം പൊല്ലാപ്പാകുമോ?..നയന്‍ താരയ്ക്കും വിഘ്നേഷിനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

വാടക ഗര്‍ഭ ധാരണം പൊല്ലാപ്പാകുമോ?..നയന്‍ താരയ്ക്കും വിഘ്നേഷിനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

ചെന്നൈ: വാടക ഗര്‍ഭ ധാരണത്തിലൂടെ തെന്നിന്ത്യന്‍ നടി നയന്‍ താരയ്ക്കും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വാടക ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭ ധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം പറഞ്ഞു.

21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പങ്കുവച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താര ദമ്പതികള്‍ വിശേഷം പങ്കുവെച്ചത്.

'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമ ഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'- വിഘ്‌നേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍ താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.